ന്യൂദല്‍ഹി: അനുവദനീയമായതിലും അധികമുള്ള ലഗേജുകള്‍ക്ക് ആറിരട്ടി വരെ പിഴ ഈടാക്കാനൊരുങ്ങി റെയില്‍വെ. യാത്ര തടസ്സപ്പെടുന്ന തരത്തില്‍ കംപാര്‍ട്ട്മെന്റുകളില്‍ ലഗേജുകള്‍ നിറയുന്നതില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിലെ യാത്രക്കാര്‍ക്ക് ലഗേജ് പരമാവധി 40 കിലോയും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോയും പ്രത്യേക ഫീസില്ലാതെ കൂടെക്കരുതാം. സ്ലീപ്പര്‍ ക്ലാസില്‍ 80 കിലോ വരെയും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോ വരെയും പണമടച്ചും കൊണ്ടുപോകാം. ഇതിനുള്ള പണം പാഴ്സല്‍ ഓഫീസില്‍ അടച്ച് രസീത് വാങ്ങണം. അനുവദിച്ചതിലും അധികമുള്ള ലഗേജുകള്‍ ലഗേജ് വാനിലാണ് കയറ്റേണ്ടത്. അമിത ലഗേജുമായി പിടിക്കപ്പെട്ടാല്‍ നിലവിലുള്ള ചരക്ക് കൂലിയുടെ ആറിരട്ടി പിഴ ചുമത്തും. യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ബോര്‍ഡ് ഡയറക്ടര്‍ വേദ് പ്രകാശ് പറഞ്ഞു.
നിലവില്‍ അമിത ഭാരം തടയുന്നതിന് നിയമങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വിമാന യാത്രയുടെ മാതൃകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഈ മാസം റെയില്‍വെ സോണുകളില്‍ ബോധവത്കരണം സംഘടിപ്പിക്കും. കുറഞ്ഞ ഭാരം, സുഖ യാത്ര എന്നാണ് മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: