ബെംഗളൂരു: കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ നഗ്നചിത്രം പകര്‍ത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. കെഎ 53 സി 6607 ടാക്സി ഡ്രൈവര്‍ അരുണ്‍ ആണ് അറസ്റ്റിലായത്.
ജൂണ്‍ ഒന്നിനാണ് ബെംഗളൂരില്‍ ആര്‍ക്കിടെക്റ്റ് ആയ 26 വയസ്സുള്ള മുംബൈ സ്വദേശിനിക്ക് ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെയുള്ള വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ കൊഡിഹള്ളിയില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ രണ്ടിനാണ് യുവതി കാര്‍ ബുക്ക് ചെയ്തത്. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ടോള്‍ ഗേറ്റിനു സമീപത്ത് നിന്ന് വാഹനം വഴിമാറി സഞ്ചരിച്ചു. വഴിമാറിയതിനെ കുറിച്ച് യുവതി ചോദിച്ചപ്പോള്‍ ടോള്‍ ഒഴിവാക്കാനാണെന്നും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വഴിയാണെന്നും ഡ്രൈവര്‍ പറഞ്ഞു.
എന്നാല്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും യുവതിക്ക് സമീപത്തേക്ക് അരുണ്‍ എത്തുകയും ചെയ്തു. നിലവിളിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. പെട്ടെന്ന് ഓല ആപ്പിലെ എമര്‍ജന്‍സി നമ്പരില്‍ അമര്‍ത്താന്‍ നോക്കി. ഇതിനു മുന്‍പ് ഡ്രൈവര്‍ മൊബൈല്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് കയറി പിടിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്ത യുവതി ബഹളംവെച്ചു. ശബ്ദിക്കരുതെന്ന് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇല്ലാതായതോടെ യുവതി ഡ്രൈവറുടെ ഭീഷണിക്കു വഴങ്ങി. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം വാട്സ്ആപ്പിലൂടെ ഡ്രൈവറുടെ മൊബൈലിലേക്ക് അയച്ചു.
തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചു. നടന്ന സംഭവങ്ങള്‍ ആരോടും പറയില്ലെന്നും വിമാനത്താവളത്തിലേക്ക് വിടണമെന്നും യുവതി കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുവതിയുടെ അപേക്ഷ ഒരിക്കല്‍ കൂടി ഓര്മ്മിപ്പിച്ചശേഷമാണ് ഡ്രൈവര്‍ പോകാന്‍ അനുവദിച്ചത്. യുവതി വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ശേഷം ഇയാള്‍ രണ്ടു തവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് യുവതി ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. മുംബൈയില്‍ എത്തിയ ശേഷം യുവതി ഇമെയിലിലൂടെ ബെംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത കമ്മീഷണര്‍ ഡ്രൈവര്‍ അരുണിനെ അറസ്റ്റു ചെയ്തു.
വിവിധ വകുപ്പുകള്‍ പ്രകാരം അരുണിനെതിരെ പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനു മുന്‍പും സമാനമായ സംഭവം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഫോണ്‍ വിദഗ്ധ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്താനാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ ഡ്രൈവറെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി ഓല അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: