മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ നിങ്ങള്‍ തൃപ്തരാണോ?, ചോദ്യം ചോദിച്ചത് മറ്റാരുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും മികച്ച ജനസേവകനൊപ്പം അല്പനേരം ചിലവഴിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മലപ്പുറത്തെ വീട്ടമ്മമാര്‍. അമ്മമാരുടെ പരിഭവങ്ങളും പരാതികളും ശ്രദ്ധയോടെ കേള്‍ക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു പ്രധാനമന്ത്രി.
ഭവന നിര്‍മ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അവലോകനത്തോടൊപ്പമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുണഭോക്താക്കളുടെ സംഗമവും സംവാദവുമൊരുക്കിയത്. മുപ്പതോളം ഗുണഭോക്താക്കളാണ് മലപ്പുറത്തെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രിയുമായി സംസാരിച്ചത്.
നഗരസഭകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊണ്ടോട്ടിയിലെ പതിനഞ്ചും വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 പേരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി ഓല ഷെഡ്ഡില്‍ താമസിച്ചിരുന്ന തന്നെ പദ്ധതിക്കായി തെരഞ്ഞെടുത്ത് എട്ട് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് തന്ന പദ്ധതിയോടും അധികൃതരോടും നന്ദിയുണ്ടെന്ന് കൊണ്ടോട്ടിക്കാരിയായ നുസൈബ പറഞ്ഞു.
ഗുണഭോക്താക്കളോടൊപ്പം കൊണ്ടോട്ടി നഗരസഭ ചെയര്മാന് സി.കെ. നാടിക്കുട്ടി, സ്ഥിരസമിതി ചെയര്മാന് എ.മുഹമ്മദ് ഷാ, സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ കെ.കെ.ആയിഷാബി, കൗണ്‍സിലര്‍മാരായ യു.കെ. മമ്മദിശ, പി. സൈതലവി, കെ.സി.ഷീബ, പി.സുഹ്റാബി, ശാഹിദ കോയ, നാനാക്കല്‍ അസ്മാബി പി. മിനിമോള്‍, പിഎയു ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: