കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുകള്‍. എറണാകുളത്ത് പ്രധാന ആസ്ഥാനവും ആലപ്പുഴ ജില്ലയില്‍ സെന്ററും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്‍നിര സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഐഎസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മൂന്ന് വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തിലുള്ളത്. കശ്മീര്‍ സ്വദേശിയുടേയും രണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇവരുടെ വലയത്തില്‍ വീണിട്ടുണ്ടോയെന്നും എങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂവര്‍ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയാണ്. ആയുധങ്ങളുടെ നിര്‍മാണത്തിനും ആശയവിനിമയത്തിനുള്ള നൂതന സംവിധാനങ്ങള്‍ ഒരുക്കാനുമാണ് കൂടുതല്‍ എഞ്ചിനീയറിങ് ബിരുധദാരികളെ ഐഎസിലേക്ക് എത്തിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്കും ഐഎസ് കേന്ദ്രത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ടെലിഗ്രാം വഴിയാണ് ശബ്ദ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ഈ സന്ദേശങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: