ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പട്ടികജാതി, വര്‍ഗക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്കാന് സുപ്രീം കോടതി കേന്ദ്രത്തിന് താത്ക്കാലികമായി അനുമതി നല്കി. ഇക്കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനം കൈക്കൊള്ളും വരെ നിയമാനുസൃതമായ രീതിയില്‍ സ്ഥാനക്കയറ്റം നല്‍കാം. ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, അശോക് ഭൂഷണ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. അതേസമയം ഏതു നിയമമാണ് പിന്തുടരേണ്ടത് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
വിവിധ ഹൈക്കോടതികള്‍ പല തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനാല്‍ സ്ഥാനക്കയറ്റങ്ങള്‍ ആകെ സ്തംഭിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ പട്ടികജാതി, വര്‍ഗക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് കേന്ദ്രം ബാധ്യസ്ഥമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങ് കോടതിയില്‍ വ്യക്തമാക്കി. ഈ സമയത്താണ് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്കാന് കോടതി കേന്ദ്രത്തിന് അനുമതി നല്‍കിയത്. നിയമാനുസൃതമുള്ള സ്ഥാനക്കയറ്റങ്ങളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം, കോടതി പറഞ്ഞു. എസ്സി, എസ്ടി വിഭാഗങ്ങളിലുള്ളവരുടെ സ്ഥാനക്കയറ്റത്തിന് ക്രീമിലെയര്‍ ബാധകമാക്കരുതെന്ന 2006ലെ എം.നാഗരാജ് കേസിലെ ഉത്തരവ് പിന്തുടരാമെന്ന് മനീന്ദര്‍ സിങ്ങ് വിശദീകരിച്ചു. 1992ല്‍ ഇന്ദ്ര സാഹ്നിയും ആന്ധ്രാ പ്രദേശും തമ്മിലും 2005ല്‍ ഇ.വി. ചിന്നയ്യയും ആന്ധ്രാ പ്രദേശും തമ്മിലും ഉണ്ടായ കേസുകളില്‍ സമാനമായ ഉത്തരവുകള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
ചില കോടതി ഉത്തരവുകളിലെ വ്യവസ്ഥകളാണ് സ്ഥാനക്കയറ്റത്തിലെ സംവരണത്തിന് വിഘാതമായിരുന്നത്. ജീവനക്കാരുടെ കാര്യക്ഷമതയും പിന്നാക്കാവസ്ഥയും പരിശോധിക്കണമെന്ന വ്യവസ്ഥയാണ് പ്രശ്നമായത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റമാണ് കോടതി ഉത്തരവു മൂലം സ്തംഭിച്ചിരുന്നത്. കേന്ദ്രത്തിന്റെ അപ്പീലോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: