പാരീസ്: ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോയോടു തോറ്റ് മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ നിന്നു പുറത്തായി. ക്വാര്‍ട്ടറില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയം നേടിയ സെച്ചിനാറ്റോ(6-3, 7-6, 1-6, 7-6) സെമി ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് സെച്ചിനാറ്റോയുടെ എതിരാളി.
19 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് സെച്ചിനാറ്റോ. ലോക 72-ാം റാങ്കുകാരനായ സെച്ചിനാറ്റോ നാലാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. പോരാട്ടം മൂന്നു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്നു.
സ്വപ്ന നേട്ടമാണിതെന്ന് മത്സര ശേഷം താരം പ്രതികരിച്ചു. 40 വര്‍ഷത്തിനിടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തുന്ന ആദ്യ ഇറ്റലിക്കാരനാണ് സെച്ചിനാറ്റോ. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഒരു ഗ്രാന്‍ഡ് സ്ലാം മത്സരം പോലും 25 വയസുകാരനായ സെച്ചിനാറ്റോ വിജയിച്ചിരുന്നില്ല.
നേരത്തെ, രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവിനെ അട്ടിമറിച്ചാണ് തീം സെമിയില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നാലാം സീഡായ തീമിന്റെ ജയം. സ്കോര്‍: 6-4, 6-2, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: