മാനന്തവാടി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കര്‍ണ്ണാടക ആര്‍ടിസി ബസ്സിലെ യാത്രക്കാരനായ കോഴിക്കോട് പുതിയറ മാണിക്കോത്ത് വീട്ടില്‍ എം. സുദീപ് (33) ആണ് എക്സൈസ് സംഘത്തിന്റെ പിടികൂടിയത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ നാര്‍ക്കോട്ടിക് ഡ്രഗ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ട്രഡാമോള്‍ അടങ്ങിയ സ്പാസ്മൊ പ്രോക്സി വോണ്‍ പ്ലസ്, പീവോണ്‍ സ്പാസ് പ്ലസ് എന്നീ വിഭാഗത്തിലെ 695 ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിലാണ് പിടിയിലായത്. കോഴിക്കോട്ടെ മയക്കുമരുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണിയാള്. മൈസൂര്‍, ബെംഗളൂരു നഗരങ്ങളില്‍ നിന്ന് രഹസ്യമായി വാങ്ങിക്കുന്ന ഗുളികകള്‍ അമിത വിലയില്‍ കോഴിക്കോട് നഗരത്തിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് താനെന്ന് എക്സൈസ് സംഘത്തോട് സുദീപ് സമ്മതിച്ചു.
മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും, തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാര്ട്ടിയുമൊന്നിച്ച് പിടികൂടിയത്. വടകര എന്‍ഡിപിഎസ് സ്പെഷല്‍ കോടതിക്ക് കീഴില്‍ വരുന്ന പ്രതിയെ മാനന്തവാടി ജെഎഫ്സിഎം 2 കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: