കുമളി(ഇടുക്കി): നിപ വൈറസ് മൂലം ഇടുക്കിയിലെ വിനോദ മേഖലയിലും സ്തംഭനം. വിദേശ, അന്യസംസ്ഥാന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്. മണ്‍സൂണ്‍ ടൂറിസം ആരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ മുറികളില്‍ പലതും റദ്ദാക്കി. തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ മാത്രം 30 ശതമാനം മുറികളുടെ മുന്‍കൂര്‍ ബുക്കിങ് റദ്ദാക്കി. വന്‍കിട ഹോട്ടലുകളിലെ ഉള്‍പ്പെടെ കണക്കുകള്‍ പരിശോധിച്ചാല്‍ പകുതിയോളം മുറികളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ എത്താന്‍ സാധ്യതയില്ലെന്ന വിവരമാണ് ലഭിക്കുന്നത്.
മറയൂര്‍, വാഗമണ്‍, പീരുമേട് തുടങ്ങിയ ഇടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കേരളത്തിലേക്ക് എത്താന്‍ വൈമനസ്യം കാണിക്കുന്നത്. നിപ വൈറസിന് ഫലപ്രദമായ പ്രതിരോധ മരുന്നുകള്‍ കണ്ടെത്താത്തതും വായുവില്‍ കൂടി പോലും രോഗാണു പകരുമെന്ന പ്രചാരണവും കേരളത്തിന് പുറത്തുള്ളവരെ ആശങ്കപ്പെടുത്തുന്നു.
മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന വര്‍ഷമെന്ന നിലയില്‍ മുന്‍ സീസണേക്കാള്‍ ഇരട്ടിയിലധികം സഞ്ചാരികള്‍ അവിടെ എത്തുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍, സ്വകാര്യ ഹോട്ടലുകള്‍ ഉള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ നടത്തിവരുന്ന സമയത്താണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെയും നിപ സാരമായി ബാധിച്ചിട്ടുണ്ട്.
സതീഷ് കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: