ന്യൂദല്‍ഹി: രാജ്യത്തെ യുവ സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ മോദി സംവദിച്ചത്.
28 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും 419 ജില്ലകളിലും സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് പകരം രണ്ടാം നിര നഗരങ്ങളിലാണ് 44 ശതമാനം സ്റ്റാര്‍ട്ട്അപ്പുകളും ആരംഭിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വനിതകളാണ് 45 ശതമാനം സ്റ്റാര്‍ട്ട്അപ്പുകളും ആരംഭിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ യുവജനങ്ങള്‍ തൊഴില്‍ദായകരാകുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ജനസംഖ്യാപരമായ ഈ ലാഭം പരമാവധി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ മികവ് പുലര്‍ത്താന്‍ മതിയായ മൂലധനം, സാഹസികത, ജനങ്ങളുമായുള്ള ബന്ധം മുതലായ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പേറ്റന്റുകള്‍ക്കും ട്രേഡ്മാര്‍ക്കുകള്‍ക്കും വേണ്ടി അപേക്ഷിക്കുന്നത് സര്‍ക്കാരിന് കീഴില്‍ എളുപ്പത്തിലാക്കിയത് എങ്ങനെയെന്ന് നരേന്ദ്ര മോദി വിശദീകരിച്ചു. ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കാനുള്ള ഫോറങ്ങളുടെ എണ്ണം 74 ല്‍ നിന്ന് 8 ആക്കി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഇതിന്റെ ഫലമായി ട്രേഡ്മാര്‍ക്കുകളുടെ രജിസ്ട്രേഷനില്‍ മൂന്ന് മാസം കൊണ്ട് മൂന്ന് മടങ്ങ് വര്‍ധനവുണ്ടായി. മുന്‍ സര്‍ക്കാരുകളുമായി താരതമ്യപ്പെടുത്തിയാല്‍ രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണത്തിലും മൂന്ന് മടങ്ങ് വര്‍ധനവുണ്ടായി.
സംരംഭങ്ങള്‍ക്ക് പണത്തിന്റെ കുറവ് പ്രശ്നമാകില്ലെന്ന് ഉറപ്പ് വരുത്താന്‍ യുവ സംരംഭകര്‍ക്കായി 10,000 കോടി രൂപയുടെ നിധി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി 1,285 കോടി രൂപയുടെ ധനസഹായം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. വെഞ്ച്വര്‍ ഫണ്ട് വഴി 6,980 കോടി രൂപ ഇതുവരെ ഉപയോഗപ്പെടുത്തി.
യുവജനങ്ങള്‍ക്കിടയില്‍ നവീനാശയങ്ങളും മത്സരവും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ അടല്‍ ന്യൂ ഇന്ത്യ ചലഞ്ച്, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, അഗ്രിക്കള്‍ച്ചറല്‍ ഗ്രാന്റ് ചലഞ്ച് തുടങ്ങി നിരവധി മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നവീനാശയക്കാര്‍ തമ്മില്‍ ഒരു സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുവജനങ്ങളില്‍ ഗവേഷണ, നവീനാശയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തൊട്ടാകെ എട്ട് ഗവേഷണ പാര്‍ക്കുകളും 2,500 അടല്‍ ടിങ്കറിംഗ് ലാബുകളും സ്ഥാപിച്ച് വരികയാണ്, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: