കൊല്‍ക്കത്ത : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ പുരുലിയയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി സായാന്തന് ബസുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുന്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ പുരുൡയില്, തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മാവോയിസ്റ്റുകളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പോലീസ് അക്രമികളെ സംരക്ഷിക്കുകയാണ്. കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ട ദുലാല്‍ കുമാറിന്റെ മരണം ആത്മഹത്യയാണെന്ന പോലീസ് വാദം ശരിയല്ല. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കുന്നത് ആലോചനയിലാണെന്നും പ്രതികളെ അറസ്റ്റു ചെയ്യുന്നതു വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സായാന്തന് ബസു പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഈ മാസാവസാനം പുരുളിയ സന്ദര്‍ശിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അറിയിച്ചു.
മെയ് 30 നാണ് ബിജെപി പ്രവര്‍ത്തകനായ ത്രിലോചന്‍ മഹാതോ (18)നെ പുരുൡയിലെ ബല്‍റാംപൂരില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ത്രിലോചന്റെ ടീഷര്‍ട്ടില്‍ ബിജെപിക്കാരനായതിന്റെ ശിക്ഷയാണിതെന്ന് എഴുതിയിരുന്നു. ജൂണ്‍ 2നാണ് മറ്റൊരു പ്രവര്‍ത്തകനായ ദുലാല്‍ കുമാര്‍ (32)നെ ഒരു ട്രാന്സ്മിഷന് ടവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ത്രിലോചന്റെ കൊലപാതകം കുടുംബവഴക്കിനെത്തുടര്ന്നാണെന്നും കുമാര്‍ ആത്മഹത്യ ചെയ്തതാണെന്നുമുള്ള ജില്ലാ പോലീസ് സൂപ്രണ്ട് ജോയി ബിശ്വാസിന്റെ പ്രസ്താവന വിവാദമുണ്ടാക്കി. ഇതേത്തുടര്‍ന്ന് സൂപ്രണ്ടിനെ സ്ഥലംമാറ്റിയിരുന്നു.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പുരുലിയയിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. 33 ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി ജില്ലയില്‍ നേടിയിരുന്നു. 1944 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 645 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 446 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 142 ലും ജില്ലാപരിഷത്തിലെ 38 സീറ്റുകളില്‍ ഒന്‍പത് സീറ്റുകളിലും ബിജെപി വിജയം നേടി. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ട യുവാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: