തിരുവനന്തപുരം: രാജ്യത്തിനു തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കിയ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം മടുത്ത് ഭരണകക്ഷികളും. പോലീസ് പീഡനങ്ങള്‍ തുടര്‍ക്കഥയായതോടെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനു പിന്നാലെ ഭരണകക്ഷി അംഗങ്ങളും രംഗത്തെത്തി.
പോലീസിനെ നിലയ്ക്കു നിര്‍ത്തണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടപ്പോള്‍ വെള്ളരിക്കാ പട്ടണമാണോയെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. തൊട്ടു പിന്നാലെ പോലീസ് നടപടികള്‍ ആശങ്കാജനകമെന്ന് വിഎസും പ്രതികരിച്ചു. നിയമസഭാ സമ്മേളനം തുടങ്ങി എല്ലാ ദിവസവും പോലീസിനെ ചൊല്ലി അംഗങ്ങള്‍ തമ്മില്‍ വാക്പോര് നടക്കുന്നതും ഇത് ആദ്യം.
ഷുഹൈബ് വധം, വിനായകന്റെ മരണം, വരാപ്പുഴ കസ്റ്റഡി മരണം, വിദേശ വനിതയുടെ കൊലപാതകം, കെവിന് കൊലപാതകം, എടപ്പാള്‍ തിയേറ്റര്‍ പീഡനകേസ് തുടങ്ങി പോലീസ് വീഴ്ചയ്ക്കെതിരെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പ് എറണാകുളത്ത് പ്രവാസിയുടെ മുഖം പോലീസ് അടിച്ചു പൊട്ടിച്ചു. പോലീസ് ശരിയാകുന്നുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് പ്രവാസിയായ ഉസ്മാന്റെ കവിളെല്ല് പോലീസ് അടിച്ച് പൊട്ടിച്ചത്.
സഹപ്രവര്‍ത്തകരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ. ഓരോ വിഷയം തലപൊക്കുമ്പോഴും ഡിജിപി പോലീസിനെ ഗുണദോഷിക്കാന്‍ ഓരോ പദ്ധതികള്‍ തയ്യാറാക്കും. ഒരു ദിവസം മുഴുവന്‍ ട്യൂഷന് വരെ നടത്തി. ഇതിനു ശേഷമാണ് പോലീസ് കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നെത്തിയതെന്നാണ് സേനയിലെ അടക്കം പറച്ചില്. ഉത്തരവുകള്‍ മാത്രം ഒപ്പിടുന്ന ഡിജിപിയാണ് തങ്ങള്‍ക്കുള്ളതെന്നാണ് സേനയിലെ മുതിര്‍ന്നവരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും പറയുന്നത് അനുസരിക്കുകയല്ലാതെ ബെഹ്റയ്ക്ക് വേറെ നിവൃത്തിയില്ല. തന്റേതായ തീരുമാനങ്ങള്‍ നടപ്പിലാക്കാനും സാധിക്കുന്നില്ല. പോലീസ് അസോസിയേഷന് സമ്മേളനം ചുമപ്പിച്ചതിനെതിരെ ഡിജിപിയുടെ വിശദീകരണ നോട്ടീസ് ഇതിന് ഉദാഹരണമാണ്. ഒരു കോണ്‍സ്റ്റബിള്‍ കക്ഷിക്ക് നല്കുന്ന നോട്ടീസിന്റെ വില പോലും വിവാദം അന്വേഷിക്കാന്‍ ഡിജിപി നല്കിയ ഉത്തരവിന് നല്‍കിയില്ല.
അജി ബുധന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: