തിരുവനന്തപുരം: പ്രതിപക്ഷത്തെ ഏതെങ്കിലും എം.എല്‍.എയ്ക്ക് ഭീകരവാദ ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശന് എം.എല്‍.എ. ആലുവയിലെ പോലീസ് മർദ്ദനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോള്‍ പ്രശ്നത്തെ വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മുഖ്യമന്ത്രി വിശദീകരിക്കണം. മഫ്തിയിലുള്ള പോലീസുകാര്‍ സഞ്ചരിച്ച വാഹനം തന്റെ വാഹനത്തില്‍ ഉരസിയപ്പോള്‍ പ്രതികരിച്ചതിനാണ് ഉസ്മാന് എന്നയാളെ ക്വട്ടേഷന്‍സംഘം പ്രവര്‍ത്തിക്കുന്നത് പോലെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സതീശൻ കുറ്റപ്പെടുത്തി.
ഇതിനു പുറമെ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനോടും വളരെ മോശമായ ഭാഷയിലാണ് പോലീസ് പെരുമാറിയത്. കോണ്‍ഗ്രസും ലീഗും അടക്കമുള്ള കക്ഷികള്‍ അവിടെ പ്രതിഷേധ പ്രകടനം നടത്തി. പല സംഘടനകളും പ്രതിഷേധിച്ച കൂട്ടത്തില്‍ ബസ് കത്തിക്കല്‍ കേസിലെ പ്രതി ഇസ്മായിലും ഉണ്ടായിട്ടുണ്ടാവും. ബസ് കത്തിച്ച സംഘടനയുടെ പ്രസിഡന്റിനെ കാത്തല്ലേ മുഖ്യമന്ത്രി കുറ്റിപ്പുറത്തും തിരുവനന്തപുരത്തും മണിക്കൂറുകളോളം കാത്തിരുന്നത്- സതീശൻ തുറന്നടിച്ചു.
ചെങ്ങന്നൂരില്‍ എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കാന്‍ നേതൃത്വം കൊടുത്തതും മുഖ്യമന്ത്രിയാണ്. എന്നിട്ടാണ് എസ്.ഡി.പി.ഐക്കാരെ കോണ്‍ഗ്രസിന് മേല്‍ ചാരാന്‍ നോക്കുന്നത്. അസംബന്ധം വിളിച്ചുപറയാന്‍ ആരും മുഖ്യമന്ത്രിക്ക് ലൈസന്‍സ് കൊടുത്തിട്ടില്ല. അത് കേട്ട് സീറ്റിലിരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. കാറ്റത്തഴിച്ചുവിട്ട പട്ടം പോലെ പോലീസ് തോന്നിയ വഴിക്ക് നീങ്ങുകയാണെന്നും സതീശന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: