മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ അനുഭവപ്പെടുന്ന ശക്തമായ മഴയില്‍ ദാദര്‍, പരേല്‍, കഫ് പരേഡ്, ബാന്ദ്ര, ബോറിവാലി, അന്തേരി എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്കി.
റോഡിലും റെയില്‍വേ പാളങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. മുംബൈ-താനെ റൂട്ടില്‍ 20 മിനിറ്റ് വൈകിയാണ് സര്‍വീസ് നടക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് എത്തിയ ജെറ്റ് എയര്‍വേസ് ലാന്‍ഡിങിന് കഴിയാത്തതിനാല്‍ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. പലയിടത്തും വൈദ്യുതി ബന്ധങ്ങളും തകരാറിലായി.
കൊലാബ, വറോലി, ഘത്കോപര്, ട്രോംബേ, മലാദ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയെ വിന്യാസിച്ചിരിക്കുകയാണ്. സ്കൂളുകള്‍ ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റി. മണ്‍സൂണിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഗോവ, കൊങ്കണ്‍ തീരത്ത് ഇന്ന് കാലവര്‍ഷം എത്തിയെന്നും ആഴ്ചയുടെ അവസാനത്തോടെ ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ മഴയെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: