ന്യൂദല്‍ഹി: നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ. പ്രണബിന്റെ നിലപാടില്‍ സോണിയ രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സോണിയയോ മകന് രാഹുലോ ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ‘പ്രണബ് ദാ, താങ്കളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല’ എന്ന് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത് സോണിയയുടെ നിലപാടായാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. സോണിയയുടെ അനുയായി വൃന്ദങ്ങളില്‍ ഏറ്റവും വിശ്വസ്തനാണ് അഹമ്മദ് പട്ടേല്‍.
സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പ്രണബിനെതിരെ രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ആര്‍എസ്എസ് ആശയത്തിന്റെ പ്രശ്നം എന്താണെന്ന് അവരോട് പറയുകയാണ് പ്രണബ് ചെയ്യേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉപദേശിച്ചു. മുതിര്‍ന്ന നേതാക്കളായ ജയ്റാം രമേശ്, ജാഫര്‍ ഷെരീഫ്, ആധിര്‍ ചൗധരി എന്നിവര്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് ആവശ്യപ്പെട്ടു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെയും കോണ്‍ഗ്രസ് രംഗത്തിറക്കി. പ്രണബ് മുഖര്‍ജി തന്റെ ജീവിതം സമര്‍പ്പിച്ചത് മതേതരത്വത്തിനാണെന്നും മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അദ്ദേഹം ആര്‍എസ്എസ്സിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് വ്യക്തമാക്കിയ പ്രണബ് കോണ്‍ഗ്രസ്സിനെ തള്ളി.
കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് കാരണം സോണിയയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റി്പ്പോര്‍ട്ട് ചെയ്തു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്റു കുടുംബവുമായി അകല്‍ച്ചയിലാണ് പ്രണബ്. കോണ്‍ഗ്രസ്സില്‍ നെഹ്റു കുടുംബത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് രാഷ്ട്രീയമായി ബലിയാടാകേണ്ടി വന്നു. കഴിവില്ലാത്ത രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ സോണിയ രാഷ്ട്രപതിയാക്കി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത്. രാഷ്ട്രപതിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായും പ്രണബ് അടുപ്പം പുലര്‍ത്തുന്നത്.
ആര്‍എസ്എസ്
പതിറ്റാണ്ടുകളോളം പൊതുരംഗത്ത് പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ്. ദേശീയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനുള്ള അവസരമായാണ് ക്ഷണിച്ചത്.
മന്മോഹന് വൈദ്യ (സഹസര്‍കാര്യവാഹ്)
പ്രണബിന്റെ സന്ദര്‍ശനത്തിനെതിരെ ഒരു വിഭാഗം നടത്തുന്ന എതിര്‍പ്പ് ബൗദ്ധിക അസഹിഷ്ണുതയുടെ ഉദാഹരണമാണ്.
സഞ്ജയ് റൗത്ത് (ശിവസേന വക്താവ്)
ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. അവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ചതില്‍ വിവാദത്തിന്റെ ആവശ്യമില്ല. സ്വന്തം നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി ഇന്ത്യാ വിരുദ്ധ സംഘടനകളോട് സംസാരിച്ചതില്‍ കോണ്‍ഗ്രസ് എതിര്‍പ്പൊന്നും ഉയര്‍ത്തിയിട്ടില്ലല്ലോ.
സുശീല്‍ കുമാര്‍ ഷിന്‍ഡെ (കോണ്‍. നേതാവും മുന്‍ ആഭ്യന്തരമന്ത്രിയും)
മതേതരത്വത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് പ്രണബ്. ആര്‍എസ്എസ് ക്യാമ്പില്‍ പോയാലും അദ്ദേഹത്തിന്റെ ആദര്‍ശം മാറില്ല
മനീഷ് തിവാരി (കോണ്‍. വക്താവ്)
ക്ഷണം സ്വീകരിച്ച് പോയത് പ്രണബാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ ഉത്തരം പറയേണ്ടതും അദ്ദേഹം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: