കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ സഭാ നവീകരണ പ്രസ്ഥാനമായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) രംഗത്ത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, നഷ്ടം നികത്താന്‍ കര്‍ദിനാള്‍ തയ്യാറായില്ല. ഇതിനിടെ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്തി കടക്കെണിയില്‍ നിന്ന് കരകയറാനാണ് നീക്കം. ഇത് അനുവദിക്കാനാവില്ല. അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കിയവര്‍ തന്നെ പണം നല്‍കണമെന്നാണ് എഎംടിയുടെ ആവശ്യം.
അതിരൂപതയുടെ വസ്തു ഇടപാടിനെ തുടര്‍ന്ന് മാസം 85 ലക്ഷം രൂപയാണ് പലിശ നല്‍കേണ്ടത്. ക്രൈസ്തവ പുരോഹിതര്‍ ഒരു മാസത്തെ ശമ്പളം ഇതിനായി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വിശ്വാസികളില്‍ നിന്ന് പലിശയില്ലാതെ കടമായി പണം വാങ്ങാന്‍ അതിരൂപതാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. രേഖാമൂലമല്ലാതെ നല്കിയ ഈ നിര്‍ദേശത്തോട് വിശ്വാസികളില്‍ ചിലര്‍ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, നിരന്തരം കള്ളം പറഞ്ഞ് സഭയെ കബളിപ്പിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഹായിക്കരുതെന്നാണ് എഎംടി അധികൃതര്‍ വിശ്വാസികള്‍ക്ക് നല്കുന്ന നിര്‍ദേശം.
അതിരൂപതയെ കടക്കെണിയിലാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരം ശക്തമാക്കാനാണ് എഎംടിയുടെ തീരുമാനം. ആലഞ്ചേരിയെ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് എഎംടി അതിരൂപതാ കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി. പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ വെള്ളിയാഴ്ച എറണാകുളം ബസിലിക്കയില്‍ നടക്കുന്ന ചടങ്ങുകളില്‍ കര്‍ദിനാള്‍ പങ്കെടുക്കാനിടയില്ല. കര്‍ദിനാളിന്റെ കോലം കത്തിച്ച് കഴിഞ്ഞ ദിവസം എഎംടി രണ്ടാംഘട്ട സമര പരിപാടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. എഎംടിയുടെ സമരത്തിന് അതിരൂപതയിലെ ഭൂരിഭാഗം ക്രൈസ്തവ പുരോഹിതരുടെയും പിന്തുണയുണ്ട്.
കോലം കത്തിച്ചതിനെ അപലപിച്ച് അല്മായര്
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടിയെ അപലപിച്ച് അതിരൂപതയിലെ അല്മായര് രംഗത്ത്. മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിനു മുമ്പില്‍ മെത്രാപ്പോലീത്തയുടെ കോലം കത്തിച്ച ഹീനകൃത്യം മുമ്പുണ്ടായിട്ടില്ലെന്ന് അല്മായ നേതാക്കളായ അഡ്വ. ചാര്‍ളി പോളും ഡെന്നീസ് കെ. ആന്റണിയും കുറ്റപ്പെടുത്തി.
എഎംടി എന്ന അനൗദ്യോഗിക സംഘടനയുടെ മറവില്‍ ഏതാനും പേര് ചേര്‍ന്ന് നടത്തിയ കോലം കത്തിക്കല്‍, സഭയിലെ പ്രശ്നങ്ങള്‍ തീരരുതെന്ന് ആഗ്രഹിക്കുന്നവരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്്. ക്രൈസ്തവികതയുടെ ഒരു ചെറുകണിക പോലും ഇക്കൂട്ടരുടെ വാക്കുകളിലോ പ്രതികരണങ്ങളിലോ ഇല്ല. സഭയിലെ പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ രീതിയില്‍ പരിഹാരം കാണുകയാണു വേണ്ടത്. അഞ്ചോ ആറോ പേരുള്ള എഎംടി എന്ന സഭാവിരുദ്ധ സംഘം അക്രമവും കലാപവും ആഹ്വാനം ചെയ്യുന്നതിലൂടെ അതിരൂപതയിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: