തിരുവനന്തപുരം: വനവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വനവാസി മേഖലകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
സംസ്ഥാനത്ത് വനവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വി.മുരളീധരന് എംപിയുടെ നേതൃത്വത്തിലുള്ള വനവാസി പ്രവര്‍ത്തകരുടെ നിവേദക സംഘത്തിനാണ് ഗവര്‍ണ്ണര്‍ ഉറപ്പു നല്‍കിയത്. ആദിവാസി ഫണ്ട് അവരുടെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാത്തത്, വനവാസികളുടെ ഭൂമി കൈയേറുന്നത്, തിരുവനന്തപുരം ജില്ലയിലെ ഞാറനീലിയിലെ വനവാസികളുടെ തുടര്‍ച്ചയായ ആത്മഹത്യകള്‍, വനവാസി യുവാവായ മധുവിന്റെ കൊലപാതകം, അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കമ്പില്‍ തുണികെട്ടി ചുമന്നുകൊണ്ടു പോകേണ്ടി വന്നത് തുടങ്ങിയവ നിവേദനത്തിലൂടെ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, നാഷണല്‍ ട്രൈബ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ലീല, ആദിവാസി മഹാസഭ ലീഗല്‍ അഡൈ്വസര്‍ ശിവന്‍കുട്ടി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.
വി. മുരളീധരന് എംപിയുടെ നേതൃത്വത്തില്‍ ആദിവാസി മഹാസഭയുടെ പ്രതിനിധികള്‍ സമര്‍പ്പിച്ച പരാതി അനുയോജ്യ നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: