ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതിനെ ചൊല്ലി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ തമ്മിലടി മുറുകുന്നു. സഭയുടെ ഇടതുപക്ഷ അനുകൂല നിലപാടിനെ സഭാ മാനേജിങ് കമ്മിറ്റിയംഗം അലക്സ് ബേബി സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഈ പോക്ക് അപകടകരം എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇടതുമുന്നണിയെ പിന്തുണച്ച രാഷ്ട്രീയക്കളിയില്‍ മുഖം നഷ്ടപ്പെട്ടത് സഭയ്ക്ക് മാത്രമാണെന്നായിരുന്നു വിമര്‍ശനം.
അലക്സ് ബേബിക്ക് മറുപടിയായാണ് മരുഭൂമിയിലെ മാര്‍ത്തോമന്‍ മക്കള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറ്റ മുറിവുകളുടെ എണ്ണം കൂടിയതുകൊണ്ടാണ് വൈദികര്‍ പ്രതികരിച്ചത്. മലങ്കരയുടെ പിതാവും സഭയും ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല.
എന്നാല്‍ മലങ്കര സഭയുടെ തലവന്‍ കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച വേദനയും പ്രയാസവും ഇവിടുത്തെ ഓരോ മലങ്കര മക്കളും മനസ്സിലാക്കി. സഭയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചപ്പോള്‍ മലങ്കര സഭാ മക്കള്‍ അതിനനുസൃതമായി പ്രതികരിച്ചു. കോലഞ്ചേരിയില്‍ കാതോലിക്കാ ബാവ ഉപവാസം ഇരുന്നപ്പോഴും, ചേലക്കരയില്‍ പുരോഹിതരും 32 പേരും വിയ്യൂര്‍ ജയിലിലടയ്ക്കപ്പെട്ടപ്പോഴും, സുപ്രീംകോടതി വിധി വന്നപ്പോള്‍ നടപ്പിലാക്കാതെ പൂട്ടിച്ചപ്പോഴും, മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ വഴിയില്‍ തടഞ്ഞപ്പോഴും, മലങ്കര വര്‍ഗീസ് കൊല്ലപ്പെട്ടപ്പോഴുമെല്ലാം എവിടെയായിരുന്നു വലതുപക്ഷ രാഷ്ട്രീയക്കാരെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ സഭയുടെ മുഖം വികൃതമായിട്ടില്ല. സഭ ഒരു ശക്തി ആണെന്നും ദ്രോഹിച്ചാല്‍ പ്രതികരിക്കുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിഞ്ഞു എന്നതാണ് നേട്ടം, സഹായിക്കുന്നവരെ സഭ സഹായിക്കുമെന്ന സന്ദേശവും ഇതിലുണ്ടെന്ന് മരുഭൂമിയിലെ മാര്‍ത്തോമന്‍ മക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: