ന്യൂദല്‍ഹി: ജനങ്ങള്‍ അധികാരത്തിലേറ്റിയ സുസ്ഥിര സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇന്ത്യയിലെ ചില ക്രിസ്ത്യന്‍ സഭകള്‍ വത്തിക്കാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. പള്ളികളുടെ ആക്രമണപരമായ രാഷ്ട്രീയ നിലപാടുകളും മതംമാറ്റവും ഇന്ത്യന്‍ ഭരണഘടനയെ അപകടത്തിലാക്കുകയാണെന്നും വിഎച്ച്പി ആരോപിച്ചു. രണ്ടു പ്രമുഖ ആര്‍ച്ചു ബിഷപ്പുമാര്‍ മോദി സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് ഇങ്ങനെ പ്രതികരിച്ചത്.
ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഗോവ ആന്റ് ദാമനിലെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെരാറോയും ഇതേ പ്രസ്താവന പള്ളികള്‍ക്ക് നല്കിയ കത്തിലൂടെ ആവര്‍ത്തിക്കുകയായിരുന്നു. ജന ജീവിതം അരക്ഷിതാവസ്ഥയിലാണെന്നും കത്തില്‍ ആരോപിച്ചു.
ഇത് യഥാര്‍ത്ഥത്തില്‍ പള്ളികളുടെ കാഴ്ചപ്പാടല്ല. വത്തിക്കാന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ ഭരണത്തിലേറ്റാനുള്ള ഗൂഢാലോചനയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തകര്‍ക്കാന്‍ ‘അവാര്‍ഡ് വാപസി’ സംഘത്തെപ്പോലെ പള്ളികളും കരാര്‍ കൊലയാളികളായി പ്രവര്‍ത്തിക്കുകയാണ്. നിലവിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസമുണ്ടാക്കുകയാണ് ലക്ഷ്യം. അസഹിഷ്ണുതയുടെ പേരില്‍ കലാ സാംസ്കാരിക നായകന്മാര് അവാര്‍ഡ് തിരിച്ചു നല്കിയ സംഭവത്തെ പരാമര്‍ശിച്ച് സുരേന്ദ്ര ജെയിന് പറഞ്ഞു. ലോകമെങ്ങുമുള്ള ഹിന്ദുക്കളെ മാത്രമല്ല ഇന്ത്യയെന്ന രാഷ്ട്രത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുകയാണ് വത്തിക്കാന്‍ ചെയ്യുന്നത്. മാത്രവുമല്ല ഇന്ത്യയിലെ പള്ളികള്‍ വത്തിക്കാന്റെ കൈയിലെ യന്ത്രപ്പാവകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും കശ്മീരി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമ്പോഴും 1984 ലെ കലാപത്തില്‍ സിഖുകാരെ കൊന്നൊടുക്കിയപ്പോഴും ഈ പള്ളികളെല്ലാം മൗനം പാലിക്കുകയായിരുന്നു. ഈ സംഭവങ്ങളൊന്നും പള്ളികളുടെ കാഴ്ചപ്പാടില്‍ ഭരണഘടനയെ അപകടത്തിലാക്കുന്നവയല്ല. മോദി പ്രധാനമന്ത്രിയായതോടെ, പള്ളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പേരില്‍ വിദ്വേഷണ ച്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും വിവാദ പ്രസ്താവനയുമായി ഇപ്പോഴിറങ്ങിയിരിക്കുന്നവരാണ്. അതെല്ലാം നുണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ മാപ്പുപറയാനുള്ള മര്യാദ പോലും ഇവര്‍ കാണിച്ചില്ല.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മാത്രം പള്ളികള്‍ ഇങ്ങനെ പെരുമാറുന്നതെന്തെന്നും ജെയിന് ചോദിച്ചു.
2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ആശങ്കയില്‍ രാജ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദല്‍ഹിയിലെ പുരോഹിതന്മാരോടെല്ലാം ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള രാഷട്രീയ സാഹചര്യം ജനാധിപത്യ മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ഭീഷണിയാണെന്നും കത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: