കണ്ണൂര്‍: സിപിഎം ഒത്താശയോടെ കണ്ണൂര്‍ ചിറയ്ക്കല്‍ കടലായി ക്ഷേത്രത്തില്‍ കത്വയുടെ പേരില്‍ പ്രതിഷേധ പരിപാടി നടത്താനുള്ള കെ.പി.രാമനുണ്ണിയുടെ നീക്കം പരാജയപ്പെട്ടു. കേരള സംസ്കൃത സംഘമെന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടിയെന്ന നിലയില്‍ രാമനുണ്ണി ‘പ്രായശ്ചിത്ത ശയനപ്രദക്ഷിണം’ നടത്തിയത്.
പ്രതിഷേധമാണെങ്കില്‍ ശയന പ്രദക്ഷിണത്തിന് അനുവാദം നല്‍കില്ലെന്ന് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് വിരുദ്ധമായി ഭക്തന് എന്ന നിലയിലാണ് ശയന പ്രദക്ഷിണം നടത്തുന്നതെന്നും പ്രതിഷേധപരിപാടിയല്ലെന്നും രാമനുണ്ണി നിലപാട് മാറ്റിയതോടെയാണ് ക്ഷേത്രം ഭാരവാഹികള്‍ അനുവാദം നല്‍കിയത്. ചരിത്ര പ്രാധാന്യമുള്ള കടലായി അമ്പലത്തെ പ്രതിഷേധ പരിപാടിക്കുള്ള വേദിയാക്കുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രമുറ്റത്തെത്തിയിരുന്നു.
സിപിഎം ലോക്കല്‍ സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍, പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പമാണ് രാമനുണ്ണി ക്ഷേത്രത്തിലെത്തിയത്. ആചാരപ്രകാരം പ്രദക്ഷിണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ ഭക്തരും രാമനുണ്ണിയോടൊപ്പം ക്ഷേത്രമുറ്റത്ത് പ്രവേശിച്ചു. തുടര്‍ന്ന് രാമനുണ്ണി ശയനപ്രദക്ഷിണമാരംഭിച്ചപ്പോള് ഭക്തന്മാര് ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ഉരുവിട്ടു. ഇത് രാമനുണ്ണിയെയും കൂടെവന്ന സിപിഎമ്മുകാരെയും പ്രകോപിപ്പിച്ചു.
ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇത് മന്ത്രമാണെന്നും ഇത് നിര്‍ത്താന്‍ പറ്റില്ലെന്നുമായിരുന്നു ഭക്തരുടെ നിലപാട്. തുടര്‍ന്ന് പ്രകോപിതനായ രാമനുണ്ണി കേവലം ഒരു മീറ്റര്‍ മാത്രം ശയനപ്രദക്ഷിണം നടത്തി പരിപാടി അവസാനിപ്പിച്ചു. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയെന്നും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിരക്കായതിനാലാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തിയതെന്നുമായിരുന്നു രാമനുണ്ണി നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: