ഫ്രാന്‍സും പെറുവും ഓസ്ട്രേലിയയും ഡെന്മാര്ക്കും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയെ വേണമെങ്കില്‍ ഒരു മരണഗ്രൂപ്പായി വിശേഷിപ്പിക്കാം. ഫിഫ റാങ്കിങ്ങില്‍ ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെടുന്ന മൂന്ന് ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഏഴാമതുള്ള ഫ്രാന്‍സാണ് റാങ്കിങ്ങില്‍ ഒന്നാമന്. പെറു പതിനൊന്നാമതും ഡെന്മാര്ക്ക് 12-ാമതുമാണ്. ഓസ്ട്രേലിയയാണ് റാങ്കിങ്ങില്‍ പിന്നിലുള്ള ടീം. ഫിഫ റാങ്കിങ്ങില്‍ 36-ാമതാണ് അവര്‍. ഗ്രൂപ്പിലെ കരുത്തര്‍ ഫ്രാന്‍സ് തന്നെ.
ഫ്രാന്‍സ്
ലോകകപ്പില്‍ 15-ാം തവണ മത്സരിക്കുന്ന ഫ്രാന്‍സ് ഇത്തവണയും ഹോട്ട് ഫേവറിറ്റുകളിലൊന്നാണ്. 1998ലെ ചാമ്പ്യന്മാരും 2006ലെ റണ്ണേഴ്സുമാണ് അവര്‍. 1998-ല്‍ ആദ്യ ലോകകിരീടത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്സാണ് ഫ്രാന്‍സിന്റെ ഇപ്പോഴത്തെ പരിശീലകന്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ പുറത്തായ ഫ്രാന്‍സ് ഇത്തവണ മികച്ച ്രപകടനം ലക്ഷ്യമിടുന്നു. കിരീടം തന്നെയാണ് ഫ്രഞ്ച് പോരാളികളുടെ ലക്ഷ്യം.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയാണ് ഫ്രാന്‍സ് റഷ്യന്‍ ടിക്കറ്റ് നേടിയത്. കളിച്ച 10 മത്സരങ്ങളില്‍ 7 ജയം, രണ്ട് സമനില, ഒരു തോല്‍വി.
2010 ലോകകപ്പ്, 2012 യൂറോ കപ്പ് ടൂര്‍ണമെന്റുകളിലെ നിരാശജനകമായ പ്രകടനത്തിനുശേഷം ഫ്രാന്‍സ് വളര്‍ച്ചയുടെ പാതയിലാണ്. 2016 യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പോര്‍ച്ചുഗലിനോട് തോറ്റു.
മികച്ച സ്ട്രൈക്കര്‍മാരെയും മധ്യ-പ്രതിരോധ താരങ്ങളെയും അണിനിരത്തിയാണ് ദിദിയര്‍ ടീമിനെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സിനദിന്‍ സിദാനെപോലെ ടീമിനെ സ്വന്തം തോളിലേറ്റാന്‍ കെല്‍പ്പുള്ള ഒരു താരത്തിന്റെ അഭാവം ആ നിരയിലുണ്ട്. ചെല്‍സിയുടെ ഒളിവര്‍ ഗിറൗഡ്, അത്ലറ്റികോയുടെ അന്റോണിയോ ഗ്രിസ്മാന്, പിഎസ്ജിയുടെ എംബപെ, ബാഴ്സയുടെ ഡെംബെലെ എന്നിവരെ ഏത് പ്രതിരോധ നിരയും ഭയന്നേ മതിയാവൂ. യോഗ്യതാ റൗണ്ടില്‍ ഗിറൗഡും ഗ്രിസ്മാനും നാല് ഗോളുകള്‍ വീതം നേടി. മധ്യനിരയിലും താരപ്രളയമാണ്. യുവന്റസിന്റെ ബ്ലെയ്സ് മാറ്റിയുഡി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, ബയേണിന്റെ ടോലിസ്സോ, ചെല്‍സിയുടെ എന്‍ഗൊലോ കാന്ടെ, മൊണാക്കോയുടെ തോമസ് ലേമര്‍ എന്നിവരാണ് മധ്യനിര നിയന്ത്രിക്കാനുള്ളവര്‍. പ്രതിരോധത്തില്‍ റയലിന്റെ റാഫേല്‍ വരാനെ, ബാഴ്സയുടെ സാമുവല്‍ ഉമിറ്റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്‍ഡി, അത്ലറ്റികോയുടെ ലൂക്കാസ് ഹെര്‍ണാണ്ടസ്, മാഴ്സലെയുടെ ആദില്‍ റാമി എന്നിവരുടെ സാന്നിധ്യവും ദെഷാംപ്സിന്റെ ആത്മവിശ്വാസം കൂട്ടുന്നു. 97 മത്സരങ്ങളില്‍ ഫ്രഞ്ച് പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച ഹ്യൂഗോ ലോറിസാണ് നായകന്. ഈ നിരയില്‍ നിന്ന് ആദ്യഇലവനെ തെരഞ്ഞെടുക്കുക എന്നതാണ് ദെഷാംപ്സിന്റെ വെല്ലുവിൡ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലും മികച്ച പ്രകടനമാണ് ഫ്രാന്‍സിന്റേത്. മാര്‍ച്ച് 23ന് കൊളംബിയയോട് 2-3ന് തോറ്റതൊഴിച്ചാല്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചു.
ഡെന്മാര്ക്ക്
2010ലെ ലോകകപ്പിന് ശേഷം ഡെന്മാര്ക്കിന്റെ ആദ്യ ലോകകപ്പാണിത്. 1998ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 2002ലും പ്രീ ക്വാര്‍ട്ടര്‍. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിച്ചാണ് റഷ്യന്‍ ടിക്കറ്റ് നേടിയത്. യോഗ്യതാ മത്സരത്തില്‍ പോളണ്ടിനെതിരെ 4-0 വിജയവും പ്ലേ ഓഫില്‍ അയര്‍ലന്‍ഡിനെതിരെ 5-1 വിജയവും അമ്പരപ്പിക്കുന്നത്. 2015 ഡിസംബര്‍ മുതല്‍ പരിശീലകനായി ചുമതലയേറ്റ ആഗെ ഹരെയ്ദയുടെ കീഴില്‍ മികച്ച പ്രകടനമാണ് ഡാനിഷ് പട പുറത്തെടുക്കുന്നത്.
മധ്യനിരയിലെ ക്രിസ്റ്റ്യന്‍ എറിക്സനാണ് ടീമിലെ സൂപ്പര്‍താരം. ടോട്ടനം ഹോട്സ്പര്‍ താരമായ എറിക്സണ് യോഗ്യതാ റൗണ്ടില്‍ എട്ടു കളികളില്‍ നേടിയത് 11 ഗോളുകള്‍. സെവിയയുടെ പ്രതിരോധനിര താരം സിമോണ്‍ തോര്‍പ്പാണ് ക്യാപ്റ്റന്‍.
ചെല്‍സിയുടെ ഡിഫന്‍ഡര്‍ ആന്ദ്രെസ് ക്രിസ്റ്റിയന്‍സെന്‍, സെല്‍റ്റ വിഗോയുടെ പിയോണ്‍ സിസ്റ്റോ, ഡിപോര്‍ട്ടീവോയുടെ മൈക്കല്‍ ഡെഹ്ലി,വെര്‍ഡര്‍ ബ്രമന്റെ തോമസ് ഡിലാനെ, കോപ്പന്‍ഹേഗിന്റെ വില്ല്യം ക്വിസ്റ്റ്, വിക്ടര്‍ ഫിഷര്‍, ഉദിനെസെയുടെ ജെന്‍സ് ലാര്‍സന്‍, ബൊറൂസിയ മൊണ്ചെന്ഗ്ലാബാഷിന്റെ യാനിക് വെസ്റ്റര്‍ഗാര്‍ഡ് തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ലെസ്റ്റര്‍ സിറ്റിയുടെ കാസ്റ്റര്‍ ഷ്മൈക്കലും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് കാസ്റ്റര്‍ ഷ്മൈക്കല്‍. പ്രീ ക്വാര്‍ട്ടറില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ഡാനിഷ് പട റഷ്യയിലെത്തുന്നത്. എങ്കിലും പ്രതിരോധത്തില്‍ ചില പാളിച്ചകളുണ്ട്.
പെറു
മൂന്നര പതിറ്റാണ്ടിനുശേഷമാണ് പെറു ലോകകപ്പിനെത്തുന്നത്. 1982നുശേഷം ആദ്യം. അഞ്ചാം തവണയാണ് പെറു ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്.
1970ലെ ലോകകപ്പില്‍ മത്സരിച്ച പെറു ടീം ഒരു തവണ പോലും മഞ്ഞക്കാര്‍ഡോ ചുവപ്പു കാര്‍ഡോ നേടിയില്ല. ഫിഫ ലോകകപ്പില്‍ ആദ്യമായി ഫെയര്‍പ്ലേ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് അര്‍ഹരായതും പെറുതന്നെ.
ഇത്തവണ നാടകീയമായിട്ടാണ് പെറു റഷ്യയിലെത്തിയത്. 2016 സപ്തംബര്‍ ഒന്നിന് ബൊളീവിയയോട് 2-0ന് തോറ്റു. എന്നാല്‍ ഇൗ മത്സരത്തില്‍ ബൊളീവിയ യോഗ്യതയില്ലാത്ത ഒരു താരത്തെ കളത്തിലിറക്കി. പരാഗ്വെ താരമായ നെല്‍സണ്‍ കാബ്റെരയെയാണ് കളത്തിലിറക്കിയത്. നേരത്തെ പരാഗ്വെയ്ക്ക് വേണ്ടി ഒരു മത്സരം കളിച്ച നെല്‍സണ്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ കളി 3-0ന് പെറു ജയിച്ചതായി ഫിഫ വിധിച്ചു. യോഗ്യതാ റൗണ്ട് അവസാനിച്ചപ്പോള്‍ ചിലിയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി പെറു ബ്രസീല്‍, ഉറുഗ്വെ, അര്‍ജന്റീന, കൊളംബിയ ടീമുകള്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തെത്തി പ്ലേ ഒാഫിന് യോഗ്യത നേടി. പ്ലേ ഓഫില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെ 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പെറുവിന് ലോകകപ്പ് യോഗ്യതയും ലഭിച്ചു. ഈ ലോകകപ്പില്‍ ഏറ്റവും നീണ്ട ഇടവേളയ്ക്കുശേഷം കളിക്കാനെത്തുന്ന ടീമെന്ന ബഹുമതിയും പെറുവിന് തന്നെ.
അര്‍ജന്റീനക്കാരനായ പരിശീലകന് റിക്കാര്‍ഡോ ഗരേസയുടെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്.ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവരാണ് ഭൂരിഭാഗം താരങ്ങളും.
ക്യാപ്റ്റനും പെറുവിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള പൗളോ ഗ്വറേറോയ്ക്കു ലോകകപ്പില്‍ കളിക്കാന്‍ അനുമതി ലഭിച്ചത് അവരുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. കൊക്കെയ്ന്‍ ഉപയോഗത്തെ തുടര്‍ന്ന് ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇൗ വിലക്ക് നീക്കിയതോടെയാണ് പൗളോ കളിക്കുമെന്ന് ഉറപ്പായത്. ലോക്കോമോട്ടീവ് മോസ്കോയുടെ ജെഫേഴ്സണ്‍ ഫര്‍ഫാനാണ് ടീമിലെ മറ്റൊരു പ്രധാന സ്ട്രൈക്കര്‍. പ്രതിരോധത്തില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ്, ക്രിസ്റ്റിയന്‍ റാമോസ്, ലൂയിസ് അഡ്വിന്‍കുല, മിഗ്വേല്‍ ട്രോക്കോ എന്നിവരാണ് പരിചയസമ്പന്നരായ താരങ്ങള്‍.
യോഷിമര്‍ യൂടിനാണ് മധ്യനിരയിലെ പരിചയസമ്പന്നന്‍. ക്രിസ്റ്റിയന്‍ ക്യുയേവ, പൗളോ ഹര്ടൊഡോ, റെനാറ്റോ ടാപിയ, എഡിസണ് ഫ്ളോറസ്, പെഡ്രോ അക്വിനോ എന്നിവരും മികച്ച താരങ്ങളാണ്. 37 മത്സരങ്ങള്‍ക്ക് ഗോള്‍വലയം കാത്ത പെഡ്രോ ഗല്ലെസെയാണ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. സൗഹൃദ മത്സരങ്ങള്‍ ജയിച്ചാണ് പെറുവിന്റെ വരവ്. ക്രൊയേഷ്യ, സ്കോട്ട്ലന്‍ഡ്, ഐസ്ലന്ഡ്, സൗദി അറേബ്യ എന്നീ ടീമുകളെയാണ് അവര്‍ തകര്‍ത്തത്.
ഓസ്ട്രേലിയ
അഞ്ചാം തവണയാണ് ഓസ്ട്രേലിയ യോഗ്യത നേടുന്നത്. 1974-ല്‍ ആദ്യ ലോകകപ്പ് കളിച്ച അവര്‍ പിന്നീട് 2006 ലാണ് രണ്ടാം ലോകകപ്പിനിറങ്ങിയത്. അതിനുശേഷം എല്ലാ ടൂര്‍ണമെന്റിലും കൡച്ചു. 2006 ല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത് മികച്ച നേട്ടം.
യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമുകളിലൊന്നാണ് ഓസ്ട്രേലിയ. ഏഷ്യന്‍ പ്ലേഓഫില്‍ സിറിയയെയും വന്‍കരാ പ്ലേ ഓഫില്‍ ഹോണ്ടുറാസിനെയും അവര്‍ മറികടന്നു. ആകെ 22 കളികള്‍.
നെതര്‍ലന്‍ഡ്സിന്റെ ബെര്‍ട്ട് വാന്‍ മാര്‍വിക്കിന്റെ ശിക്ഷണത്തിലാണ് ഓസ്ട്രേലിയ ലോകകപ്പിനായി ഒരുങ്ങുന്നത്. ടീം യോഗ്യത നേടിയതിനു പിന്നാലെ കോച്ച് ഏഞ്ചെ പോസ്റ്റെ കോഗ്ലു രാജിവച്ച ഒഴിവിലാണ് ബെര്‍ട്ട് വാന്‍ മാര്വിക്കിനെ പരിശീലകനാക്കിയത്്. എന്നാല്‍ അതിനു ശേഷം സൗഹൃദ മത്സരത്തില്‍ നോര്‍വെയ്ക്കെതിരെ 4-1നു തോറ്റു. കൊളംബിയയ്ക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയപ്പോള്‍ ചെക് റിപ്പബ്ലിക്കിനെ 4-0ന് തകര്‍ത്തു.
38 വയസ്സുള്ള ടിം കാഹില്‍ മുതല്‍ 19 വയസ്സുള്ള ഡാനിയേല്‍ അര്‍സാനി വരെ ടീമിലുണ്ട്. ആസ്റ്റണ്‍ വില്ലയുടെ മധ്യനിരതാരം മിലെ ജെഡിനാക്കാണ് ടീം ക്യാപ്റ്റന്‍. മാര്‍ക്ക് മില്ലിഗന്‍, മാസ്സിമോ ലുന്‍ഗോ, ആരോണ്‍ മൂയ്, ടോം റോജിക് എന്നിവരും മധ്യനിരയിലെ കരുത്തര്‍. 105 മത്സരങ്ങളില്‍ നിന്ന് 50 ഗോള്‍ നേടിയ ടിം കാഹില്‍ തന്നെ സൂപ്പര്‍താരം. മാത്യു ലെക്കി, ടോമി ജുറിക്, റോബി ക്രൂസ് തുടങ്ങിയവര്‍ മറ്റ് സ്ട്രൈക്കര്‍മാര്‍. ട്രെന്റ് സെയ്ന്‍സ്ബറി, അസിസ് ബെഹിച്ച്, മിലോസ് ഡെഗ്നക് എന്നിവരാണ് പരിചയസമ്പന്നര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ മാത്യു റയാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: