ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരിനു പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്ന് മായാവതി കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും മായാവതി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്‍മോഹന്‍സിംഗ് മായാവതിയെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്കു കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്.
പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്ല് പാസാക്കുന്നതിനും മറ്റു നയപരിപാടികളിലും ബിഎസ്പിയുടെ പിന്തുണ ഉറപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ എസ്പി നേതാവ് മുലായം സിംഗ് യാദവുമായും അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: