ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം ചരിത്രസംഭവമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ ആശയങ്ങളും ആദര്‍ശങ്ങളും വ്യക്തമാക്കിയ പ്രണബിന്റെ പ്രസംഗം രാജ്യത്തിന്റെ സമകാലീന ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും മോഹന്‍ ഭാഗവതിന്റെയും പ്രണബിന്റെയും പ്രസംഗങ്ങളില്‍ സമാന ആശയങ്ങള്‍ ഏറെയുണ്ട്.
രാജ്യത്ത് ഇന്ന് അനിവാര്യമായ ഐക്യത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. രാജ്യത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രേരണ നല്‍കുന്നതും എല്ലാ ജനങ്ങളുടെയും ആഗ്രഹവുമാണത്. വ്യത്യസ്ത ആശയങ്ങളും വ്യക്തികളും തമ്മിലുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഉത്തമ ഉദാഹരണമാണ് ഭാഗവതും പ്രണബും പ്രകടിപ്പിച്ചത്.
പ്രണബിനെ ക്ഷണിക്കാന്‍ ആര്‍എസ്എസ് താല്പര്യമെടുത്തതും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് സൗമനസ്യം പ്രകടിപ്പിച്ചതും അദ്വാനി പ്രശംസിച്ചു. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലവും ആശയവും ഉള്ളവര്‍ക്കിടയില്‍ സഹകരണവും സംവാദവും ഉണ്ടാകണമെന്ന് പ്രണബും ആര്‍എസ്എസ്സും ആഗ്രഹിക്കുന്നു. മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലേക്ക് കയറിച്ചെല്ലാന്‍ സംഘടന നടത്തുന്ന പരിശ്രമം അഭിനന്ദിക്കേണ്ടതാണ്. പരസ്പര വിശ്വാസത്തിലും തുറന്ന മനസ്സോടെയുമുള്ള ഇത്തരം ചര്‍ച്ചകള്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കുമെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
രാജ്യമാണ് വലുത് എന്ന സന്ദേശമാണ് പ്രണബും മോഹന്‍ ഭാഗവതും നല്‍കിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. അതേ സമയം മുഖര്‍ജിയെ വിമര്‍ശിച്ച് മുന്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. നെഹ്റുവിന്റെയും ഗാന്ധിയുടെയും ദേശീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട് പരാമര്‍ശിച്ച പ്രണബ് സവര്‍ക്കറെയും ഹെഡ്ഗേവാറിനെയും ഒഴിവാക്കിയെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: