സത്തിനെ പ്രത്യക്ഷമായി കാണാനാകാത്തത് എന്തുകൊണ്ട് എന്നതിനെ വിശദീകരിക്കുന്നു.ലവണമേ തദുദകേള വധാ യാഥ മാ പ്രാതരുപസീദഥാ ഇതി, സ ഹ തഥാ ചകാര, തം ഹോവാച യദ്ദോഷാ ലവണ മുദകേ ള വാധാ അംഗ തദാ ഹരേ തി, തദ്ധാവമൃശ്യ ന വിവേദ.
ഉദ്ദാലകന് കുറച്ച് ഉപ്പ് ശ്വേതകേതുവിന് കൊടുത്ത് വെള്ളത്തിലിടാന്‍ പറഞ്ഞു. എന്നിട്ട് നാളെ രാവിലെ വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. അച്ഛന് പറഞ്ഞതു പോലെ മകന് ചെയ്തു. പിറ്റേന്ന് കണ്ടപ്പോള്‍ ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പുകട്ട കൊണ്ടുവരാന്‍ ഉദ്ദാലകന് പറഞ്ഞു. ശ്വേതകേതു വെള്ളത്തില്‍ വളരെ തിരഞ്ഞ് നോക്കിയെങ്കിലും ഉപ്പുകട്ട കിട്ടിയില്ല.
യഥാ വിലീനമേവാംഗാ സ്യാന്താദാചാമേതി, കഥമിതി, ലവണമിതി, മധ്യദാചാമേതി, കഥമിതി, ലവണമിത്യന്താദാചാമേതി, കഥ മിതി ലവണ മിത്യഭിപ്രാസതൈ്വദഥ മോപസീദഥാ ഇതി, തദ്ധ തഥാ ചകാര തച്ഛശ്വത് സംവര്ത്തതേ, തം ഹോ വാചാത്ര വാവ കില സത് സോമ്യ ന നിഭാലയ സേ ളെ്രെതവ കിലേതി
ഉപ്പ് ആ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. ഉദ്ദാലകന് മകനോട് ആ വെള്ളത്തിന്റെ മുകള്ഭാഗം കുറച്ച് എടുത്ത് കുടിക്കാന്‍ പറഞ്ഞു. എങ്ങനെയുണ്ട്? ഉപ്പുരസമുള്ളതാണ്… കുടിച്ച് നോക്കിയ ശ്വേത കേതു പറഞ്ഞു. മധ്യഭാഗത്ത് നിന്ന് കുറച്ചെടുത്ത് നോക്കൂ… എങ്ങനെയിരിക്കുന്നു? ഉപ്പുരസമുള്ളതാണ്. അടിയില്‍ നിന്നെടുത്ത് കുടിക്കൂ… എങ്ങനെയാണ്? അതും ഉപ്പുരസമുള്ളതാണ്. ആ വെള്ളം മുഴുവന്‍ ഉപ്പുരസമായിരിക്കുന്നു. ഉപ്പ് എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്.
ആ വെള്ളമെല്ലാം കളഞ്ഞ് തന്റെയടുത്ത് വരാന്‍ ശ്വേതകേതുവിനോട് അദ്ദേഹം പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്തു. ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പ് ആ വെള്ളത്തില്‍ തന്നെയുണ്ട്. വെള്ളത്തിലുള്ള ഉപ്പ് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അറിയാനാകും. ഇത് പോലെ ശരീരത്തിലും ജഗത്തിലും നിറഞ്ഞ് നില്ക്കുന്ന സത്തിനേയും കാണാനാകില്ലെങ്കിലും മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാം.
വെള്ളത്തില്‍ അലിഞ്ഞ് എല്ലായിടത്തും വ്യാപിച്ച ഉപ്പിനെ കണ്ടോ തൊട്ടോ അറിയാന്‍ കഴിയില്ലെങ്കിലും രുചിച്ച് നോക്കി അറിയാം. അതുപോലെ ശരീരത്തില്‍ അണുവായിരിക്കുന്ന സത്തിനെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാവില്ല. ഈ കാണാകുന്ന ലോകത്തിന്റെ ആധാരമായ സത്തിനെ മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാനാകും.
സ യ ഏഷോളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന് വിജ്ഞാപത്വിതി, തഥാ സോമേതി ഹോവാച.
ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവ്. അത് മാത്രമാണ് സത്യവും എല്ലാറ്റിന്റെയും ആത്മാവും. ശ്വേതകേതോ.. ‘അത് നീ തന്നെയാകുന്നു’. ഇത് കേട്ട് വീണ്ടും വ്യക്തമാക്കിത്തരുവാന്‍ ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് ഉദ്ദാലകന് പറഞ്ഞു.
വെള്ളത്തില്‍ അലിഞ്ഞുപോയ ഉപ്പിനെ സ്വാദ് കൊണ്ട് അറിയാന്‍ സാധിക്കുന്നതു പോലെ ഈ ജഗത്ത് മുഴുവന്‍ ലയിച്ചു കിടക്കുന്ന സത്തിനെ ഏത് മാര്‍ഗ്ഗം കൊണ്ടാണ് അറിയാനാവുക എന്നതാണ് ശ്വേതകേതുവിന്റ സംശയം.
ഇന്ദ്രിയങ്ങള്‍ക്ക് ഈ സത്തിനെ അറിയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അറിയും. അറിയാനുള്ള ഉപകരണങ്ങള്‍ക്ക് പോലും സത്തിനെ അറിയാനായില്ലെങ്കില്‍ ഇനിയെന്തു ചെയ്യും. അതിനെക്കുറിച്ച് വ്യക്തമാക്കിത്തരണമെന്നാണ് ശ്വേതകേതുവിന്റെ ആവശ്യം. അടുത്ത ദൃഷ്ടാന്തത്തിലൂടെ ഇതിന് മറുപടി നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: