ന്യൂദല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പര്യോജനയുടെയും കേന്ദ്രത്തിന്റെ മറ്റ് ആരോഗ്യ പരിരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു. ഓരോ പൗരനും താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു.
മരുന്നു വില കുറഞ്ഞു
രാജ്യത്തൊട്ടാകെ 3,600 ലധികം ജന്‍ഔഷധി കേന്ദ്രങ്ങളില്‍ എഴുനൂറില്‍ കൂടുതല്‍ ജനറിക് മരുന്നുകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാണ്. വിപണി വിലയെക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ കുറഞ്ഞ നിരക്കേയുള്ളു. സമീപ ഭാവിയില്‍ ജനഔഷധി കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരത്തിന് മുകളിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കാന്‍ സ്റ്റെന്റുകളുടെ വില വെട്ടിക്കുറച്ചു. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വില രണ്ട് ലക്ഷം രൂപയില്‍ നിന്ന് 29,000 രൂപയായി കുറഞ്ഞു.
കാല്‍മുട്ട് മാറ്റിവയ്ക്കലിന്റെ നിരക്ക് അറുപത് മുതല്‍ എഴുപത് ശതമാനം വരെ സര്‍ക്കാര്‍ കുറച്ചു. ഇതിന്റെ ഫലമായി ചെലവ് 2.5 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 70,000- 80,000 രൂപയായി. രാജ്യത്ത് ഓരോ വര്‍ഷവും ഒന്നര ലക്ഷം വരെ കാല്‍മുട്ട് ശസ്ത്രക്രിയകളാണ് നടക്കുന്നത്. മുട്ട് മാറ്റിവയ്ക്കലിനുള്ള ചെലവില്‍ 1,500 കോടിയോളം രൂപയാണ് ജനങ്ങള്‍ക്ക് ലാഭിക്കാനായത്.
പ്രധാനമന്ത്രി രാഷ്ട്രീയ ഡയാലിസിസ് പരിപാടിയിലൂടെ സര്‍ക്കാര്‍ 500 ജില്ലകളില്‍ 2.25 ലക്ഷം രോഗികള്‍ക്ക് 22 ലക്ഷം ഡയാലിസിസ് നടത്തിക്കഴിഞ്ഞു. ഇന്ദ്രധനുഷ് ദൗത്യത്തിലൂടെ 528 ജില്ലകളില്‍ 3.15 കോടി കുട്ടികള്‍ക്കും, 80 ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്കി.
ആയുഷ്മാന്‍ ഭാരത്
ആരോഗ്യ പരിരക്ഷ താങ്ങാവുന്ന നിരക്കിലും വേഗത്തിലും ലഭ്യമാക്കാനാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പ് വരുത്തും- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: