വിയന്ന: ഏഴ് മസ്ജിദുകള്‍ പൂട്ടാനും നിരവധി ഇമാമുമാരെ രാജ്യത്തു നിന്ന് പുറത്താക്കാനും ആസ്ട്രിയ തീരുമാനിച്ചു. ചാന്‍സലര്‍ സെബാസ്റ്റിയന് കുര്‍സ് അറിയിച്ചതാണിത്. രാഷ്ട്രീയമുള്ള ഇസ്ലാമിനെ വേണ്ടെന്നാണ് തീരുമാനം.
തുര്‍ക്കിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചില മോസ്ക്കുകളില്‍ കുട്ടികള്‍ ഒന്നാം ലോകമഹായുദ്ധം പുനരവതരിപ്പിക്കുകയും ജനങ്ങള്‍ മരിച്ചു വീഴുന്നത് അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇവയെപ്പറ്റി മതകാര്യങ്ങള്‍ അന്വേഷിക്കുന്ന അതോറിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമാന്തര സമൂഹങ്ങള്‍ക്കും രാഷ്ട്രീയ ഇസ്ലാമിനും ഭീകരവല്ക്കരണത്തിനും ഞങ്ങളുടെ രാജ്യത്ത് സ്ഥാനമില്ല. കുര്‍സ് പറഞ്ഞു. യൂണിഫോം ധരിച്ച കുട്ടികള്‍ തുര്‍ക്കി പതാകകള്‍ വീശുന്നതും മാര്‍ച്ച് നടത്തുന്നതും മരിച്ചു വീഴുന്നതുമാണ് ചിത്രങ്ങളില്‍. ശവങ്ങള് തുണിയില്‍ പൊതിഞ്ഞ് നിരനിരയായി കിടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നവയില്‍ ഉണ്ടായിരുന്നു. തുര്‍ക്കി ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന് നടത്തുന്ന മസ്ജിദിലായിരുന്നു ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: