തിരുവനന്തപുരം: പ്രതിപക്ഷത്തെ ചിലര്‍ തീവ്രവാദത്തെ മാത്രമല്ല ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കേരളീയ സമൂഹത്തിനകത്ത് തീവ്രവാദികളുണ്ട്, ഇവര്‍ നാടിന് ആപത്തായി വന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തെ ചില ആളുകള്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നവരാണ്. തീവ്രവാദികളെ മനസ്സിലാക്കാന്‍ കഴിയണം. ഈ യാഥാര്‍ഥ്യത്തെയാണ് താന്‍ സഭയ്ക്കു മുന്‍പാകെ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളെ ഭീകരവാദികളാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആലുവയില്‍ പ്രവാസിയുടെ ചെകിട് പോലീസ് അടിച്ചു പൊട്ടിച്ചസംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി പ്രതിപക്ഷത്തെ ചിലര്‍ തീവ്രവാദ ബന്ധമുള്ളവരെ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളെ തീവ്രവാദികളായി മുഖ്യമന്ത്രി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ സ്പീക്കര്‍ സംസാരിക്കാന്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞത് ശരിയാണെന്ന് ഉദാഹരണങ്ങള്‍ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചത്
താന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനെ സാധൂകരിക്കുന്നതാണ് ആലുവയില്‍ സംഘര്‍ഷത്തിനു നേതൃത്വം കൊടുക്കുകയും വനിതാ പോലീസ് ഉദ്യോഗസ്ഥരെ അടക്കം ആക്രമിക്കുകയും ചെയ്തവരില്‍ ചിലരുടെ തീവ്രവാദ-ഭീകരവാദ ബന്ധം. പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ കൂട്ടുപ്രതിയായിരുന്നു. ഇയാള്‍ രണ്ട് യുഎപിഎ കേസുകളില്‍ പ്രതിയാണ്, ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍ പെട്ടയാളാണ്.
നമുക്കെല്ലാം അറിയുന്ന പ്രധാന ഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണു പ്രതിപക്ഷം സാഹസം കാട്ടുന്നത്. തീവ്രവാദി മാത്രമല്ല, ഭീകരവാദബന്ധമുള്ള ആളാണ് ആലുവയില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ ഭീകരവാദികളെ അറസ്റ്റു ചെയ്തത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിലെ ഒരു പ്രാദേശിക കക്ഷിയായിരുന്ന അകാലിദളിന് അധികാരത്തില്‍ എത്താനായി തീവ്രവാദികളെ പ്രോത്സാഹിപ്പിച്ച് അതിനെ പിളര്‍ത്തിയത് ആരാണെന്നു വിശദീകരിക്കേണ്ടതില്ല. കൈപ്പത്തിയിലെ അഞ്ചു വിരലുകള്‍ പഞ്ചാബിലെ അഞ്ച് നദികളാണെന്നു പറഞ്ഞു കോണ്‍ഗ്രസ്സിന്റെ ചിഹ്നത്തിനു വേണ്ടി വോട്ടുപിടിച്ച ആളാണ് ഭിന്ദ്രന്‍ വാല. ആ ഭീകരസംഘത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. അതിന്റെ ദുരന്തം പിന്നീട് അനുഭവിച്ച കാര്യം മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ തീവ്രവാദിയാണോ മറുപടി പറയൂ, എന്ന ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. പ്രതിപക്ഷത്തെ തീവ്രവാദികളെന്ന് മുദ്രകുത്തുമ്പോള്‍ മദനിക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്ന ആളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് സമനില തെറ്റി. ചെങ്ങന്നൂരില്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ചത് സിപിഎമ്മാണ്. മദനിക്കു വേണ്ടി ഏകകണ്ഠമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് അത് വേറെ വിഷയം എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: