തിരുവനന്തപുരം: നിപ വൈറസ് ബാധ ചൂണ്ടിക്കാട്ടി ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. നിപ വൈറസ് ഭീതിയെ തുടര്‍ന്ന് വാഴക്കുളത്തെ കൈതച്ചക്ക വിപണിയില്‍ സംജാതമായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കൃഷി വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടി കോര്‍പ്, വാഴക്കുളം അഗ്രോ ഫ്രൂട്സ് കമ്പനി എന്നിവ സംയുക്തമായി കൈതച്ചക്ക സംഭരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ സഭയെ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അമൃത് പദ്ധതിയില്‍ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ ഉള്‍പ്പെടുത്തി കോര്പ്പറേഷന് ഓഫീസ് കോമ്പൗണ്ടില്‍ 6.41 കോടി രൂപ ചെലവിലും പുത്തരിക്കണ്ടം മൈതാനിയില്‍ റെയില്‍വെയുടെ രണ്ടാം ടെര്‍മിനലിന് അഭിമുഖമായി 11.23 കോടി രൂപ ചെലവിലും മെഡിക്കല്‍ കോളേജിന് സമീപം 14 കോടി രൂപ ചെലവിലുമാണ് ആധുനിക രീതിയിലുള്ള യന്ത്രവല്‍കൃത പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോമാറ്റിക്ക് മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് പ്രോജക്ട് പരിഗണനയില്‍ ഉണ്ട്. കോഴിക്കോട് നഗരസഭയില്‍ ലിങ്ക് റോഡില്‍ സിഡിഎയുടെ പാര്‍ക്കിംഗിന്റെ പണി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കോഴിക്കോട് മിഠായി തെരുവിലും കിഡ്സണ്‍ കോര്‍ണറില്‍ 200 കാറുകള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: