പത്തനംതിട്ട: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് ഇല്ലാതായി ആ സ്ഥാനത്തേക്ക് ബിജെപി കടന്നുവരുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച ജൂണ്‍ ഏഴ് കേരള രാഷ്ട്രീയത്തിലെ ദുര്‍ദിനമാണ്.
രാജ്യസഭാ സീറ്റ് ലഭിച്ചതോടെ മാണി ഗ്രൂപ്പിലും തമ്മിലടി രൂക്ഷമായി. അവകാശവാദവുമായി മകന് ജോസ് കെ. മാണിയും രംഗത്തുണ്ട്. ഈ വിഷയത്തില്‍ ജോസഫും മാണിയും തമ്മിലടിച്ച് പിരിയും. 1964 ഒക്ടോബര്‍ ഒമ്പതിന് കെപിസിസി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ 15 പേര് ചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്സിന് രൂപം നല്‍കിയത്. അന്നത്തെ 15 പേരുടെ സ്ഥാനത്ത് ഇന്ന് ആറ് എംഎല്‍എമാര്‍ മാത്രമാണുള്ളത്.
ആ മാണി ഗ്രൂപ്പിലേക്ക് 2018 ജൂണ്‍ ഏഴിന് കെപിസിസിയെ ലയിപ്പിച്ചുവെന്നും പിസി പരിഹസിച്ചു. ഇതിനു പിന്നില്‍ കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നീ മൂന്ന് കുഞ്ഞന്മാരാണെന്നും അവര്‍ യുഡിഎഫിന്റെ അടിത്തറ തോണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: