അര്‍ജന്റീന, ഐസ്ലന്ഡ്, നൈജീരിയ, ക്രൊയേഷ്യ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഡി. ഗ്രൂപ്പ് സിയെന്നപോലെ ഈ ലോകകപ്പിലെ മരണഗ്രൂപ്പെന്ന വിശേഷണത്തിന് അര്‍ഹമാണ് ഈ ഗ്രൂപ്പ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണ് ഈ ഗ്രൂപ്പിലെ മുഖ്യ ആകര്‍ഷണം. ഗ്രൂപ്പില്‍ കരുത്തര്‍ അര്‍ജന്റീനയും ക്രൊയേഷ്യയുമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വമ്പന്‍ അട്ടിമറികള്‍ക്ക് പേരുകേട്ടവരാണ് ഐസ്ലന്ഡ്, നൈജീരിയ ടീമുകള്‍. അതുകൊണ്ടു തന്നെയാണ് ഈ ഗ്രൂപ്പിന് മരണഗ്രൂപ്പെന്ന പേരു ലഭിച്ചതും. ഐസ്ലന്‍ഡിന്റേത് കന്നി ലോകകപ്പ് മത്സരമാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫിഫ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ക്രൊയേഷ്യ 20-ാം സ്ഥാനത്തും ഐസ്ലന്ഡ് 22ഉം നൈജീരിയ 48-ാം സ്ഥാനത്തുമാണ്.
അര്‍ജന്റീന
മെസ്സി എന്ന സൂപ്പര്‍താരത്തിന്റെ ചിറകിലേറിയാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. യോഗ്യതാ ഘട്ടത്തില്‍ തപ്പിത്തടഞ്ഞ് പ്ലേ ഓഫിന്റെ വക്കിലായിരുന്ന അര്‍ജന്റീന അവസാന യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തകര്‍ത്താണ് നേരിട്ട് യോഗ്യത നേടിയത്. നിര്‍ണായക മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കായിരുന്നു അര്‍ജന്റീനയെ തുണച്ചത്. ഇതോടെ ബ്രസീലിനും ഉറുഗ്വെയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി അര്‍ജന്റീന റഷ്യന്‍ ടിക്കറ്റ് കൈശപ്പെടുത്തി.
ലോകകപ്പില്‍ 17-ാം തവണയാണ് അര്‍ജന്റീന കൡക്കാനെത്തുന്നത്. 1974 മുതല്‍ അവരില്ലാത്ത ലോകകപ്പ് നടന്നിട്ടില്ല. 1978ലും 86ലും ചാമ്പ്യന്മാരായത് മികച്ച നേട്ടം. 1990ലും 2014ല്‍ ബ്രസീലിലും രണ്ടാം സ്ഥാനത്തുമെത്തി.
നാല് വര്‍ഷത്തിനുള്ളില്‍ മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടവരാണ് മെസ്സി പട. 2014ലെ ലോകകപ്പിന് പുറമെ 2015, 2016ലെ കോപ്പ അമേരിക്ക ഫൈനലുകളിലാണ് അര്‍ജന്റീനക്ക് നേരിടേണ്ടിവന്നത്. ലയണല്‍ മെസ്സി എന്ന താരത്തിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍. മെസ്സി സ്വത സിദ്ധമായ താളം കണ്ടെത്തിയാല്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ ഏറെ പണിപ്പെടും.
ജോര്‍ജെ സാംപോളിയുടെ പരിശീലനത്തിന് കീഴിലെത്തുന്ന അര്‍ജന്റീന താരനിബിഡമാണ്. ക്യാപ്റ്റന്‍ മെസ്സിക്ക് പുറമെ യുവന്റസിന്റെ ഗൊണ്‍സാലൊ ഹിഗ്വയിന്, പൗലോ ഡൈബാല, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ടീമിലെ സ്ട്രൈക്കര്‍മാര്‍. മെസ്സിക്കൊപ്പം ആരായിരിക്കും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുക എന്നതാണ് ഇനി അറിയാനുള്ളത്. മധ്യനിരയില്‍ ഏയ്ഞ്ചല്‍ ഡി മരിയ, ലൂക്കാസ് ബിഗ്ലിയ, എവര്‍ ബനേഗ, ഹാവിയര്‍ മഷറാനോ എന്നിവരാണ് പ്രമുഖര്‍. എങ്കിലും റിക്വല്മിയെപ്പോലൊരു പ്ലേ മേക്കറുടെ സ്ഥാനം മധ്യനിരയില്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മെസ്സിയുടെ ജോലിഭാരം കൂട്ടും. മാര്‍ക്കോസ് റോജോ, നിക്കോളാസ് ഓട്ടമെന്‍ഡി, ഗബ്രിയേല്‍ മെര്‍കാഡോ തുടങ്ങിയവര്‍ പ്രതിരോധത്തിലെ ശക്തിദുര്‍ഗ്ഗങ്ങള്‍. ഗോള്‍ കീപ്പറായി ന്യുയല് ഗുസ്മാനായിരിക്കും ഇടം നേടുക. എന്നാല്‍ അവരുടെ ഒന്നാം നമ്പര്‍ ഗോളിയായിരുന്ന സെര്‍ജിയോ റൊമേരോയുടെ അഭാവം തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
അഞ്ച് സന്നാഹ മത്സരങ്ങളില്‍ രണ്ടില്‍ തോറ്റപ്പോള്‍ മൂന്നില്‍ ജയിച്ചു. നൈജീരിയയോട് 4-2നും സ്പെയിനിനോട് 6-1നുമായിരുന്നു തോല്‍വി. ഈ രണ്ട് കളികളിലും മെസ്സിയുണ്ടായിരുന്നില്ല. റഷ്യക്കെതിരെ 1-0നും ഇറ്റലിക്കെതിരെ 2-0നും ഹെയ്തിക്കെതിരെ 4-0നുമായിരുന്നു അര്‍ജന്റീനയുടെ ജയം. ഇസ്രയേലിനെതിരെ നടക്കേണ്ടിയിരുന്ന മത്സരം പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.
ക്രൊയേഷ്യ
ലോക റാങ്കിങ്ങില്‍ 20-ാം സ്ഥാനക്കാരായ ക്രൊയേഷ്യ ഒരുപിടി സൂപ്പര്‍താരങ്ങളുമായാണ് തങ്ങളുടെ അഞ്ചാം ലോകകപ്പിനെത്തുന്നത്. 1998ലെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ നേടിയ മൂന്നാംസ്ഥാനമാണ് മികച്ച പ്രകടനം. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്‍ഡിനു പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു ക്രൊയേഷ്യ. പ്ലേ ഓഫില്‍ ഗ്രീസിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ലോകകപ്പ് യോഗ്യത നേടിയത്. മൂന്ന് സൗഹൃദ മത്സരങ്ങളില്‍ രണ്ടിലും തോല്‍ക്കാനായിരുന്നു ക്രൊയേഷ്യയുടെ വിധി. പെറുവിനോടും ബ്രസീലിനോടും തോറ്റപ്പോള്‍ മെക്സിക്കോയെ പരാജയപ്പെടുത്തി.
ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളും ക്യാപ്റ്റനുമായ ലൂക്ക മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ . മൂന്ന് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ മധ്യനിരയുടെ താക്കോല്‍. മോഡ്രിച്ചിനൊപ്പം ബാഴ്സയുടെ ഇവാന് റാക്കിറ്റിക്, റയലിലെ സഹതാരം മാറ്റിയു കൊവാസിക്ക്, ഇന്റര്‍മിലാന്റെ മാഴ്സെലോ ബ്രൊസൊവിക്ക് തുടങ്ങിയവരും കളിമെനയാന്‍ മിടുക്കരാണ്.
മധ്യനിര മിന്നിയാല്‍ ഗോളടിക്കാന്‍ മരിയോ മാന്‍സുകിച്ച്, ഇവാന് പെരിസിച്ച്, നിക്കോള കാലിനിക്ക് തുടങ്ങിയവരുമുണ്ട്. എതിര് മുന്നേറ്റം തടയാന്‍ വെഡ്റാന് കൊര്‍ലുക, ഇവാന് സ്റ്റിര്നിക്, ഡെജാന്‍ ലൊവ്റെന്‍, ഡൊമോജ് വിദ എന്നിവരും പ്രതിരോധത്തിലുണ്ട്. സ്ലാറ്റ്കോ ഡാലിക്കിന്റെ പരിശീലനത്തിനു കീഴിലെത്തുന്ന ക്രൊയേഷ്യയുടെ ആദ്യനോട്ടം പ്രീ ക്വാര്‍ട്ടര്‍ റൗണ്ടാണ്.
ഐസ്ലന്ഡ്
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനക്കാരായ ഐസ്ലന്ഡ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത സ്വന്തമാക്കിയത്. ക്രൊയേഷ്യ, തുര്‍ക്കി, ഉക്രെയിന് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മൂന്നരലക്ഷം ജനസംഖ്യയുള്ള ഐസ്ലന്ഡ് റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യ, തുര്‍ക്കി, ഉക്രെയിന് ടീമുകളെ തോല്‍പ്പിക്കാനും ഐസ്ലന്ഡിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഫ്രാന്‍സ് യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച നേട്ടം.
ഹെയ്മിര്‍ ഹാല്ഗ്രിംണിന്റെ പരിശീലനത്തിന് കീഴിലെത്തുന്ന ഐസ്ലന്ഡിന്റെ സൂപ്പര്‍താരം എവര്‍ട്ടണിന്റെ ഗില്‍ഫി സിഗുര്സനാണ്. അഞ്ച്വര്‍ഷം രാജ്യത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഗില്‍ഫി. ദേശീയ ടീമിന് വേണ്ടി 57 കളികളില്‍ നിന്ന് 19 ഗോളുകളാണ് ഗില്‍ഫി സിഗുര്‍സണ്‍ നേടിയിട്ടുള്ളത്. കാര്‍ഡിഫ് സിറ്റിയുടെ മധ്യനിരതാരമായ ആരോണ്‍ ഗണ്ണാഴ്സണ് ആണ് ടീമിന്റെ നായകന്. ആഗ്സ്ബര്ഗിന്റെ ആല്‍ഫ്രിയോ ഫിന്‍ബോഗ്സനാണ് ടിമിന്റെ ഒന്നാം സ്ട്രൈക്കര്‍. 47 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടിയിട്ടുണ്ട്. 77 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള റഗ്നാര്‍ സിഗുര്‍സണും 67 മത്സരങ്ങളില്‍ കളിച്ച കാരി അര്നാസണുമാണ് പ്രതിരോധത്തിലെ കരുത്തന്.
യോഗ്യത നേടിയ ശേഷം കളിച്ച സൗഹൃദ മത്സരങ്ങളില്‍ ഐസ്ലന്ഡ് മോശം പ്രകടനമാണ് നടത്തിയത്. എട്ട് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ വീതം ജയിക്കുകയും സമനില പിടിക്കുകയും ചെയ്തു.
നൈജീരിയ
ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന നൈജീരിയയുടെ ആറാം ലോകകപ്പാണിത്. 1994, 1998 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച പ്രകടനം. യോഗ്യതാ റൗണ്ടില്‍ കാമറൂണിനെയും അള്‍ജീരിയയെയും പിന്തള്ളിയാണ് സൂപ്പര്‍ ഈഗിള്‍സ് എന്നറിയപ്പെടുന്ന നൈജീരിയ റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ടീമിലെ ഭൂരിഭാഗവും 27 വയസ്സിന് താഴെയുള്ളവരാണ്. നാലുപേര്‍ മാത്രമാണ് മുപ്പതോ അതില്‍ കൂടുതലോ പ്രായമുള്ളത്.
ആഫ്രിക്കയില്‍നിന്ന് റഷ്യന്‍ ലോകകപ്പിന് ഏറ്റവും ആദ്യം യോഗ്യത നേടിയ സംഘമാണ് നൈജീരിയയുടേത്. ഒഡിയോണ്‍ ഇഗ്ഹാലോ, അലക്സ് ഇവോബി, ചെല്‍സിയുടെ വിക്ടര്‍ മോസസ് തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. ചെല്‍സിയുടെ മുന്‍ താരമായിരുന്ന ജോണ്‍ ഒബി മൈക്കിള്‍ ആണ് ക്യാപ്റ്റനും ടീമിന്റെ നെടുംതൂണും.
റഷ്യന്‍ ക്ലബ്ബായ സിഎസ്കെഎ മോസ്കോയുടെ സ്ട്രൈക്കറും 25കാരനുമായ അഹമ്മദ് മൂസയാണ് ടീമിലെ സൂപ്പര്‍ സ്ട്രൈക്കര്‍. 70 കളികളില്‍ നിന്ന് 13 ഗോളുകളാണ് മൂസ നേടിയിട്ടുള്ളത്. ലെസ്റ്റര്‍ സിറ്റിയുടെ കെലെച്ചി ഇഹിനാച്ചോ, ആഴ്സണലിന്റെ അലക്സ് ഇവോബി എന്നിവരാണ് മറ്റ് സ്ട്രൈക്കര്‍മാര്‍. കെന്നത്ത് ഒമേരു, ബ്രിയാന്‍ ഇഡൗ, ലിയോണ്‍ ബലഗോന്, എല്ഡേര്സണ് എച്ചിജിലേ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ജര്‍മ്മന്‍കാരനായ ഗെര്‍നോട്ട് റോഹറാണ് 2016 മുതല്‍ നൈജീരിയയുടെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: