ലീഡ്സ്: അവസാന സന്നാഹ മത്സരത്തിലും വിജയക്കൊടി നാട്ടിയ ഇംഗ്ലണ്ടിന് ഇനി തികഞ്ഞ ആത്മവിശ്വാസത്തോടെ റഷ്യയില്‍ ലോകകപ്പിനിറങ്ങാം. ലീഡ്സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ പരാജയപ്പെടുത്തി. യുവതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡും ഡാനി വെല്‍ബെക്കുമാണ് ഗോള്‍ നേടിയത്.
ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ അഭാവത്തില്‍ മുന്നേറ്റനിരക്കാരനായ റാഷ്ഫോര്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പതിമൂന്നാം മിനിറ്റില്‍ 25 വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട് ഏവരെയും അത്ഭുതപ്പെടുത്തി കോസ്റ്ററിക്കയുടെ വലയില്‍ കയറി. 76-ാം മിനിറ്റില്‍ വെല്‍ബെക്കും സ്കോര്‍ ചെയ്തു.
നേരത്തെ നടന്ന സന്നാഹ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടീമില്‍ പത്ത് മാറ്റങ്ങള്‍ വരുത്തിയാണ് ഇംഗ്ലീഷ് കോച്ച് സൗത്ത്ഗേറ്റ് ടീമിനെ ഇറക്കിയത്്. പത്തൊന്‍പതുകാരനായ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന് അവസരം നല്കി.
ഒരു വര്‍ഷമായി ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ പത്താം മത്സരത്തിലും അവര്‍ തോല്‍ക്കാതെ കുതിക്കുകയാണ്. ലോകകപ്പിലും ഈ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കാം. റഷ്യയില്‍ ആദ്യ മത്സരത്തില്‍ അവര്‍ ടുണീഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: