തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വലതു പക്ഷത്തെ കിങ് മേക്കര്‍ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമാകുന്നതിനാല്‍ സംസ്ഥാനത്തെ വലതു രാഷ്ട്രീയം തങ്ങളുടെ കൈത്തണ്ടയില്‍ ഒതുക്കാനുള്ള നീക്കമാണ് മാണിയിലൂടെ ലീഗ് നടത്തിയത്.
ഇതിനായി കര്‍ണ്ണാടക മോഡലില്‍ ലീഗ് കോണ്‍ഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടര്‍ക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ വിലപേശല്‍ രാഷ്ട്രീയത്തില്‍ മാണി ലീഗിന് പൂര്‍ണ പിന്തുണയും നല്‍കും.
മാണി ലീഗ് അച്ചു തണ്ടാകും ഇനി സംസ്ഥാനത്തെ വലതു രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ തണലിലാകും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങളുടെ നേതൃത്വം വിചാരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കും എന്ന തന്ത്രവും ലീഗ് ഇനി പ്രചരിപ്പിക്കും. ലീഗിന്റെ ഈ നീക്കത്തില്‍ ഇടഞ്ഞും ഇടയാതേയും നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ ചൊല്‍പ്പൊടിയില്‍ നിര്‍ത്തി ഇവരുടെയെല്ലാം ഗോഡ്ഫാദര് ആകാനുള്ള നീക്കമായിരിക്കും കേരള രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം ലീഗ് പയറ്റുക.
വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിന്റെ ചൊല്‍പ്പടിക്കു കോണ്‍ഗ്രസിനു നില്‍ക്കേണ്ടിവരുമെന്ന സൂചനയാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നേടിക്കൊടുത്തതിലൂടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ലീഗിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീണുവെന്ന് മുന്‍കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും, കെ. മുരളീധരന് എംഎല്‍എയുമെല്ലാം സൂചന നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം അതേ തരത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗ് പയറ്റും. സി.എച്ച്. മുഹമ്മദ് കോയയ്ക്കു ശേഷം മുസ്ലീം ലീഗിലെ ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന അപ്രമാദിത്വം ലീഗിനെ യുഡിഎഫ് ക്യാമ്പില്‍ തളച്ചിടുകയായിരുന്നു. കരുണാകരനു ശേഷം എ.കെ. ആന്റണിയുടെ ആശീര്‍വാദത്തില്‍ ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് എത്തിയെങ്കിലും ലീഗിന്റെ വളര്‍ച്ചയ്ക്ക് തടയിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നതിനാല്‍ ലീഗ് കളംവിട്ട് കളിച്ചതുമില്ല. ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസ് ദൂര്‍ബലമായി. കരുണാകരന്റെ കാലം മുതല്‍ ലീഗ് മനസ്സിലിട്ടിരുന്ന ആഗ്രഹത്തിന് ഇപ്പോള്‍ കളം ഒരുങ്ങിയ നിലയിലാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ബിജെപി നിര്‍ണായക ശക്തിയാകുന്നതിനാല്‍ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങള്‍ക്കും അറിയാം. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ലീഗും മാണിയും ചോദിക്കുന്ന സീറ്റുകള്‍ ഇനിയുള്ള കാലത്ത് ലഭിക്കും.
ഉമ്മന്‍ചാണ്ടിയും ഇതിലൂടെ നേട്ടം കൊയ്യുന്നുണ്ട്. എഐസിസി സെക്രട്ടറി ആയതിനാല്‍ മാണിക്ക് സീറ്റ് നേടിക്കൊടുക്കുന്നതില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി സംസ്ഥാന രാഷ്ട്രീയത്തെ ദല്‍ഹിയില്‍ ഇരുന്ന് നിയന്ത്രിക്കാം. തന്റെ ആഗ്രഹം പോലെ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് തടയാന്‍ ലീഗിനെ മുന്നില്‍ നിര്‍ത്തി കളിക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: