പഴയങ്ങാടി (കണ്ണൂര്‍): കണ്ണൂര്‍ പഴയങ്ങാടിയില്‍ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ബസ് സ്റ്റാന്‍ഡിലെ അല്ഫ തീബി ജ്വല്ലറിയിലാണ് ഇന്നലെ ഉച്ചയോടെ മോഷണം നടന്നത്. ജീവനക്കാര്‍ ജുമുഅ നിസ്കാരത്തിന് പള്ളിയില്‍ പോയ സമയമാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന് ജ്വല്ലറിയിലുണ്ടായ മുഴുവന്‍ സ്വര്‍ണവും മോഷ്ടിച്ചതായി ഉടമകള്‍ പറഞ്ഞു. 14 കോടിയുടെ 5 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു.
രണ്ട് പൂട്ടുകള്‍ പൊളിച്ച് അകത്ത് കയറിയ കള്ളന് ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. അടുത്തുള്ള ഫാന്‍സി കടയിലെ ക്യാമറ കര്‍ട്ടനിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്. ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത് കൊണ്ട് എല്ലാ ബസ്സുകളും ജ്വല്ലറിയുടെ മുന്പില് തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.
ഇത്രയും തിരക്കേറിയ സ്ഥലത്ത് അരങ്ങേറിയ കവര്‍ച്ച ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചു. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. തളിപറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: