ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ നിരാശയില്‍ കോണ്‍ഗ്രസ്സും ഇടത് ചിന്തകരും. വിവാദമുണ്ടാക്കിയും പ്രതിഷേധമുയര്‍ത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നിരാകരിച്ചാണ് പ്രണബ് നാഗ്പൂരിലെത്തിയത്. ഇതിന് പിന്നാലെ സംഘസ്ഥാപകന് ഹെഡ്ഗേവാറിനെ ഭാരതാംബയുടെ മഹാനായ പുത്രനെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചത് ഇരുട്ടടിയാവുകയും ചെയ്തു. ഇപ്പോള്‍ പ്രണബിന്റെ പ്രസംഗം അനുകൂലമായി വ്യാഖ്യാനിച്ച് നാണക്കേട് മറയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
മതേതരത്വം, ഭരണഘടന, സഹിഷ്ണുത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആര്‍എസ്എസ്സിനെ ഉപദേശിക്കുകയാണ് പ്രണബ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അവകാശപ്പെട്ടു. ഇതിന് പിന്നാലെ, പ്രസംഗത്തിനെതിരെ മനീഷ് തിവാരി രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ ഭിന്നതയും പുറത്തായി. രാജ്യത്തോട് പ്രണബ് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധി വധത്തെക്കുറിച്ച് പ്രണബ് പരാമര്‍ശിക്കാത്തതിലുള്ള നിരാശ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഏറെ സംസാരിച്ചെങ്കിലും ഗാന്ധി വധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഏറെക്കാലമായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കനുസരിച്ചുള്ള വാക്കുകള്‍ പ്രസംഗത്തില്‍ ഇല്ലാത്തതിന്റെ നിരാശയിലാണ് ആര്‍എസ്എസ് വിരുദ്ധര്‍.
പ്രണബിന്റെ സന്ദര്‍ശനവും വിവാദവും ആര്‍എസ്എസ്സിന് നേട്ടമുണ്ടാക്കിയെന്ന വികാരമാണ് ഇവര്‍ക്കുള്ളത്. ആര്‍എസ്എസ്സിന് അസഹിഷ്ണുതയെന്നാണ് കോണ്‍ഗ്രസ്സിന്റെയും ഇടത് സംഘടനകളുടെയും പ്രചാരണം. എന്നാല്‍ എതിരഭിപ്രായമുള്ളവരെപ്പോലും പരിപാടിയിലേക്ക് ക്ഷണിക്കാനും അവരുടെ വാക്കുകള്‍ കേള്‍ക്കാനുമുള്ള സഹിഷ്ണുത ആര്എസ്എസ്സിനുണ്ടെന്ന് വ്യക്തമായി. അതേസമയം പ്രണബിനെതിരെ പ്രതിഷേധിച്ചും വിമര്‍ശിച്ചും അസഹിഷ്ണുത തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ്സും ഇടതും തെളിയിക്കുകയും ചെയ്തു.
വിവാദമുണ്ടാക്കി പരിപാടിക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നല്‍കിയെന്ന വികാരവും കോണ്‍ഗ്രസ്സിലുണ്ട്. ദേശീയ, പ്രാദേശിക ചാനലുകളില്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. ആര്എസ്എസ്സിനെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പ്രണബിനെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടായെങ്കിലും ഫലിച്ചില്ല. പതിവ് രാഷ്ട്രീയ നേതാക്കളെപ്പോലെ അധികാരമോഹം അദ്ദേഹത്തില്‍ ആരോപിക്കാനുമായില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ മൂന്ന് തവണ തങ്ങള്‍ നിരോധിച്ച സംഘടനയെ, ആസ്ഥാനത്തെത്തി മുതിര്‍ന്ന നേതാവായിരുന്ന പ്രണബ് പ്രകീര്‍ത്തിച്ചതിന്റെ പൊരുളറിയാതെ അമ്പരപ്പിലാണ് കോണ്‍ഗ്രസ്. സ്വന്തം മകളെത്തന്നെ രംഗത്തിറക്കിയിട്ടും അദ്ദേഹത്തെ തടയാന്‍ പാര്‍ട്ടിക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: