കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിനെതിരെ എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും വെച്ച് പ്രതിഷേധം. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയും ഇവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് റീത്തുമാണ് പ്രതിഷേധക്കാര്‍ സ്ഥാപിച്ചത്.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞെന്നും എഴുതിയ പോസ്റ്ററുകളും ഓഫീസിനു മുന്നില്‍ ഒട്ടിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ശവപ്പെട്ടിയും റീത്തും വച്ചത് ഡിസിസി ജീവനക്കാര്‍ കണ്ടത്. ഉടന്‍തന്നെ ജീവനക്കാര്‍ ഇവ മാറ്റി. അപ്പോഴേക്കും ഇത് ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായി. ഓഫീസിലെ കൊടിക്കാലിന്റെ ചുവട്ടിലാണ് ശവപ്പെട്ടിയും റീത്തും സ്ഥാപിച്ചത്.
കൊടിക്കാലില് കരിങ്കൊടിയും കെട്ടി. ഓഫീസിന്റെ ചില്ല് വാതിലിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്ന പോസ്റ്ററും പതിച്ചിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. കേരള കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ നേരത്തെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
ശവപ്പെട്ടിയും റീത്തും സ്ഥാപിച്ചതിനെതിരെ ഡിസിസി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി. ശനിയാഴ്ച പുലര്‍ച്ചെ നാലിന് രണ്ട് യുവാക്കള്‍ ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യം ഇവിടുത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവ പരിശോധിക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ ജോസഫ് സാജന് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: