സ്വന്തം ലേഖകന്‍
കോട്ടയം: കേരള കോണ്‍ഗ്രസ്സിനെ ഒപ്പം നിര്‍ത്തി കുറുമുന്നണി സൃഷ്ടിക്കാന്‍ ലീഗിന്റെ ശ്രമം. ഇത് ലക്ഷ്യമിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് ഉറപ്പിക്കാന്‍ ലീഗ് കോണ്ഗ്രസ്സിനുമേല് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത്.
കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ മാണിക്കുള്ള താല്പര്യക്കുറവ് കുഞ്ഞാലിക്കുട്ടിക്കറിയാം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്സിനെ സമ്മര്‍ദത്തിലാക്കി മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് തരപ്പെടുത്താന്‍ മുസ്ലിംലീഗിന് കഴിഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് തരപ്പെടുത്താന്‍ മാണിയുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിക്ക് കഴിയും. തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനായിരിക്കും യുഡിഎഫില്‍ കൂടുതല്‍ നഷ്ടം സംഭവിക്കുക.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സീറ്റ് കുറയുന്ന അവസ്ഥ ഉണ്ടായാല്‍ കേരള കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സമ്മര്‍ദശക്തിയായി ‘കര്‍ണാടക മോഡല്‍’ നേട്ടം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം കുഞ്ഞാലിക്കുട്ടി സ്വപ്നം കാണുന്നു. മാത്രമല്ല ഘടകകക്ഷികളെ ഒപ്പം നിര്‍ത്താനും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീംലീഗ് ശ്രമിക്കും.
മലബാര്‍ മേഖലകളില്‍ മുസ്ലീം ലീഗിന് ഇപ്പോഴുള്ള സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ഇതേ വിശ്വാസം തന്നെയാണ് കേരള കോണ്‍ഗ്രസ് മദ്ധ്യതിരുവിതാംകൂറില്‍ വച്ചുപുലര്‍ത്തുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിലൂടെ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകുന്നത് കോണ്‍ഗ്രസിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: