ന്യൂദല്‍ഹി: കേന്ദ്രഭരണത്തിലെ വന്‍ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പാളി. കൂടുതല്‍ അംഗങ്ങളുള്ള ബദല്‍ സംവിധാനം പരിഗണനയിലാണെന്ന പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖം വിവാദമായതോടെയാണ് നീക്കം പാളിയത്. സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലകൂടിയുള്ള പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.നാരായണസ്വാമി സിഎജിക്ക് പകരം കൂടുതല്‍ അംഗങ്ങളുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അഭിമുഖം വിവാദമായതോടെ ഉന്നതരുടെ ഇടപെടലിനെത്തുടര്‍ന്ന് നാരായണ സ്വാമി വാര്‍ത്ത നിഷേധിച്ചു. താന്‍ പറയാത്ത കാര്യങ്ങളാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. അതേ അവസരത്തില്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ ഉറച്ചു നിന്നു.
അഴിമതിയാരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ സിഎജിയുടെ പ്രതികൂല റിപ്പോര്‍ട്ടുകളില്‍നിന്ന് രക്ഷപ്പെടാനാണ് ബഹുസമിതിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് പരക്കെ വിമര്‍ശനമുണ്ട്. ഇതേത്തുടര്‍ന്നാണ് പ്രസ്താവന നിഷേധിച്ച് നാരായണസ്വാമി തടിതപ്പിയത്. അതേസമയം, നാരായണസ്വാമിയുടെ വിവാദപരാമര്‍ശം പ്രധാനമന്ത്രിയെയും വെട്ടിലാക്കി. നാരായണസ്വാമിയേയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനേയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അടിയന്തരമായി ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ദേശീയ നിക്ഷേപകബോര്ഡ് സംബന്ധിച്ച് ജയന്തി നടരാജന് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഇരുവരും നടത്തിയ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അസംതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: