പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. വെണ്ണിക്കുളത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണെന്നും അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചുവെന്നും ആരോപിച്ച കുര്യന് രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്നും പറഞ്ഞു.
താന്‍ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കളുടെ അനുയായികള്‍ പല രീതിയിലും അധിക്ഷേപിച്ചു. എന്നാല്‍ രമേശ് ചെന്നിത്തല തന്നെ വന്നുകണ്ട് മാപ്പു ചോദിക്കുകയും അനുയായികളെ ശാസിച്ചതായി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ടെലിഫോണില്‍ പോലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. 2005ല്‍ സീറ്റ് നല്കാന് ഇടപെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണ്. ഉമ്മന്‍ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2012ല്‍ മറ്റൊരാളുടെ പേര് പറഞ്ഞെന്നതിലും പൊരുത്തക്കേടുണ്ട്.
പിന്നീട് സീറ്റ് ഒഴിവുവന്നപ്പോള്‍ എന്തുകൊണ്ട് അന്ന് ഉന്നയിച്ച പേര് പറഞ്ഞില്ല. ഉമ്മന്‍ചാണ്ടിക്ക് തന്നെക്കാള്‍ രണ്ട് വയസിന്റെ കുറവേയുള്ളു. തനിക്കെന്ത് സഹായം ചെയ്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. വ്യക്തിപരമായ ഒരാവശ്യത്തിനും സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതു പോലും ചെയ്തു തന്നിട്ടില്ലെന്നും അദ്ദേഹത്തോട് കടപ്പാടില്ലെന്നും കുര്യന് പറഞ്ഞു.
മാണി കൂടെ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: