പതിനാറ് വിലപ്പെട്ട ജീവന് അപഹരിച്ച നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായതിന്റെ ആശ്വാസത്തിലാണ് കേരളം. രോഗം നിയന്ത്രിക്കാനും രോഗബാധിതര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാനും പരിമിതികള്‍ മറികടന്നു കൈയ് മെയ് മറന്നു പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു. കൂട്ടത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച അബദ്ധ പ്രചാരണങ്ങള്‍ക്കും കിംവദന്തികള്‍ക്കും ശാസ്ത്രീയ വിശകലനങ്ങളിലൂടെ മറുപടി നല്‍കാനും യത്നിച്ച മാധ്യമങ്ങളും ഉന്നതമായ മാധ്യമധര്‍മ്മമാണ് കാഴ്ചവച്ചത്.
നിപ വൈറസ് രോഗം നമ്മെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. ലോകത്തിന്റെ ഏതു മൂലയിലുണ്ടായ പകര്‍ച്ചവ്യാധിയും വന്‍കരകള്‍ താണ്ടി ഏതുനിമഷവും ഇങ്ങ് കേരളത്തിലുമെത്താമെന്ന് നാം കണ്ടു. രോഗീപരിചരണവും ആശുപത്രി സന്ദര്‍ശനവുമൊക്കെ ഒട്ടും ലാഘവത്തോടെ കാണേണ്ടതല്ല. മറിച്ച് അതിജാഗ്രതയോടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ അവലംബിച്ചുകൊണ്ട് ചെയ്യേണ്ട പ്രക്രിയയാണെന്നും നാം മനസ്സിലാക്കി. അതീവ ഗൗരവത്തോടെ, പക്വതയോടെ കൈകാര്യം ചെയ്യേണ്ട ഇത്തരം ആരോഗ്യ അടിയന്തരാവസ്ഥകളില്‍ അബദ്ധ പ്രചാരണങ്ങളും അശാസ്ത്രീയ വാര്‍ത്തകളും കെട്ടുകഥകളും ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നും നാം പഠിച്ചു.
നിപ വൈറസ് ബാധ പഠിപ്പിച്ച മറ്റൊരു സുപ്രധാന കാര്യം മനുഷ്യന്റെ ആരോഗ്യമെന്നു പറയുന്നത് മണ്ണിന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ നിന്നു ഭിന്നമല്ല എന്നാണ്. പ്രകൃതിയുടെയും അതില്‍ ജീവിക്കുന്ന മനുഷ്യന്റെയും ജന്തുജാലങ്ങളുടെയുമെല്ലാം ആരോഗ്യം പരസ്പര പൂരകമാണ്. ഇതിലേതെങ്കിലുമൊരു ഘടകത്തിന്റെ അനാരോഗ്യം മറ്റുഘടകങ്ങളെയും ബാധിക്കുന്നു. ഇന്നു പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങളില്‍ 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. മൃഗങ്ങളുമായി അടുത്തിടപഴകുമ്പോഴാണ് മനുഷ്യര്‍ രോഗബാധിതരാകുന്നത്. സാംക്രമിക രോഗങ്ങളെയും പകര്‍ച്ച വ്യാധികളെയും നിയന്ത്രിക്കാന്‍ മണ്ണിന്റെയും മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്ര സമീപനമാണ് ഇനി ഉണ്ടാകേണ്ടത്. ഇവിടെയാണ് ‘വണ്‍ ഹെല്‍ത്ത്’എന്നു വിശേഷിപ്പിക്കുന്ന ഏക ആരോഗ്യ സമീപനത്തിന്റെ പ്രാധാന്യവും പ്രസക്തിയും.
കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിപ ഉള്‍പ്പെടെ ഒരു ഡസനോളം ജന്തുജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു. ഇതില്‍ പഴയ രോഗങ്ങളായ എലിപ്പനി, പേവിഷബാധ, ജപ്പാന് ജ്വരം എന്നിവയും പുതിയ രോഗങ്ങളായ കുരങ്ങുപനി, ചെള്ളുപനി, ബ്രൂസല്ലോസിസ്, ആന്ത്രാക്സ്, പക്ഷിപ്പനി, പന്നിപ്പനി എന്നിവയും പെടുന്നു. മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ശുചിത്വവും പാലിക്കാത്തതുമൂലമാണ് രോഗാണുക്കള്‍ മനുഷ്യരിലേക്ക് കടക്കുന്നത്.
ഉദാഹരണത്തിന് കേരളത്തില്‍ പണ്ടുമുതല്ക്കേ കണ്ടുവരുന്ന എലിപ്പനി മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ കൈകാലുകളിലുള്ള മുറിവുകളിലൂടെ രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് പിടിപെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലും പന്നി ഫാമുകളിലും മറ്റും പ്രജനനം നടത്തുന്ന ക്യൂലക്സ് കൊതുകുകളാണ് ജപ്പാന്‍ജ്വരം പരത്തുന്നത്. രോഗബാധിതരായ കന്നുകാലികളുമായി ഇടപെടുമ്പോഴും അവയുടെ പാല്, മാംസം എന്നിവ ഉപയോഗിക്കുമ്പോഴുമാണ് ആന്ത്രാക്സ് പിടിപെടുന്നത്.
ഇനി നമുക്കു വേണ്ടത് ആരോഗ്യവകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിനെയും വനം- പരിസ്ഥിതി വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സംയുക്ത പ്രവര്‍ത്തനമാണ്. ഒരുമിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയിക്കുമെന്ന് 2013ല്‍ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയ ചെള്ളുപനിയുടെ ചരിത്രം പഠിപ്പിക്കുന്നു. വയനാട് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തില്‍ പണിയെടുത്തിരുന്ന ആറു സ്ത്രീകള്‍ രോഗബാധിതരായപ്പോള്‍ ആരോഗ്യവകുപ്പും വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി നടത്തിയ അന്വേഷണമാണ് രോഗനിര്‍ണയത്തിനും ഉറവിടം കണ്ടെത്തുന്നതിനും ഉപകരിച്ചത്. കാട്ടില്‍ നിന്ന് കൂട്ടമായി കൃഷിയിടങ്ങളിലും മറ്റും തീറ്റതേടി എത്തിയ മാന്‍കൂട്ടത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് അണുബാധ ഉണ്ടായത്. മാനുകളില്‍ കണ്ടുവരുന്ന ഒരുതരം ചെള്ളുകള്‍ കടിച്ചപ്പോഴാണ് മനുഷ്യര്‍ രോഗബാധിതരായത്.
വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നതെന്തുകൊണ്ടാണെന്ന് കണ്ടെത്തണം. മാരകായ രോഗാണുക്കളെ വഹിക്കുന്നവയായിരിക്കും ഇവയില്‍ പലതും. വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ വാക്സിനുകളും മറ്റും നല്കാന് മൃഗസംരക്ഷണ വകുപ്പിനു കഴിയണം. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരോഗ്യവകുപ്പിലെയും അനിമല്‍ ഹസ്ബന്ററി വകുപ്പിലെയും വനം – പരിസ്ഥിതി വകുപ്പിലെയും വിദഗ്ദ്ധരുടെ സംയുക്ത സമിതികള്‍ ഉണ്ടാകണം.
രോഗാണുക്കളുടെ ഉറവിടം കണ്ടെത്താനും രോഗപ്പകര്‍ച്ച ഒഴിവാക്കാനും ജന്തുജന്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനും ഇത്തരം സമിതികള്‍ക്കാവും. പകര്‍ച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും കൂട്ട ആക്രമണം നടത്തുന്ന കേരളത്തില്‍ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതിയാണ് ഏക ആരോഗ്യ സമീപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: