അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കോസ്റ്ററിക്കയും പ്രീ ക്വാര്‍ട്ടറില്‍ കളിച്ച സ്വിറ്റ്സര്‍ലന്‍ഡും ഒരു ലോകകപ്പിന്റെ ഇടവേളയ്ക്കുശേഷം യോഗ്യത നേടിയ സെര്‍ബിയയും ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഇ.
ഗ്രൂപ്പിലെ വമ്പന്മാര് ആരാണെന്ന് ചോദിക്കേണ്ട കാര്യമില്ല, ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബ്രസീല്‍ തന്നെ. കളി തുടങ്ങുന്നതിനു മുന്‍പുതന്നെ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവുമെന്ന് കാല്‍പ്പന്തുകളി ലോകം ഏറെക്കുറെ വിധിയെഴുതിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തിനുവേണ്ടിയാണ് കോസ്റ്ററിക്കയും സെര്‍ബിയയും സ്വിറ്റ്സര്‍ലന്‍ഡും പോരാട്ടത്തിനിറങ്ങുക. മറിച്ച് വല്ലതും സംഭവിച്ചാല്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയാവുമെന്നാണ് വിലയിരുത്തല്‍.
ബ്രസീല്‍
എല്ലാ ലോകകപ്പിലും കളിച്ച ഏക ടീമെന്ന ഖ്യാതിയോടെയാണ് സാംബാ നൃത്തം ചവിട്ടാന്‍ കാനറികള്‍ റഷ്യയിലെത്തുന്നത്. നെയ്മര്‍ എന്ന പിഎസ്ജിയുടെ സൂപ്പര്‍ താരത്തിലാണ് ബ്രസീലിന്റെ മുഴുവന്‍ പ്രതീക്ഷകളും. 2014ലും നെയ്മറിലായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പുറത്തുപോയതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്. സെമിയില്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. അതെല്ലാം മറന്നാണ് അവര്‍ എത്തുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴ് തവണ ഫൈനല്‍ കളിച്ച ബ്രസീല്‍ 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരുമായി.
നാലുവര്‍ഷം മുന്‍പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ ജര്‍മനിയില്‍ നിന്നേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റ ബ്രസീലാണ് റഷ്യയിലേക്ക് ആദ്യം ടിക്കറ്റ് സ്വന്തമാക്കിയത്. ആദ്യം ടീമിനെ പ്രഖ്യാപിച്ചതും അവര്‍ തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമും ബ്രസീലാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ് മുടന്തി ഒരുഘട്ടത്തില്‍ ആറാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ട അവസ്ഥയിലായിരുന്നു ബ്രസീല്‍. എന്നാല്‍ 2016 ജൂണ്‍ 14ന് ദുംഗയെ മാറ്റി ടിറ്റെയെ പരിശീലകനായി നിയമിച്ചതോടെ ബ്രസീലിന്റെ ശനിദശ മാറി. പിന്നീട് നടന്ന 12 യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ ഒമ്പത് ജയമുള്‍പ്പെടെ 10 എണ്ണം ബ്രസീല്‍ ജയിച്ചു. രണ്ടെണ്ണം സമനിലയിലും കലാശിച്ചു. യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ അടിച്ചു കൂട്ടിയ ഗോളുകള്‍ 41. വഴങ്ങിയത് ആകെ 11 ഗോളുകള്‍ മാത്രം. ഗബ്രിയേല്‍ ജീസസ് 7ഉം പൗളീഞ്ഞോ, നെയ്മര്‍ എന്നിവര്‍ ആറ് ഗോളുകള്‍ വീതവും നേടി.
ഒടുവില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും ജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ലോകകപ്പിന് മുന്നോടിയായി നടന്ന അഞ്ച് സൗഹൃദ മത്സരങ്ങളില്‍ നാലിലും ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍. നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനിയെയും തോല്‍പ്പിച്ച് കഴിഞ്ഞ ലോകകപ്പ് സെമിയിലെ പരാജയത്തിന് പകരം വീട്ടുകയും ചെയ്തു.
ഏറ്റവും മികച്ച ടീമുമായാണ് ബ്രസീല്‍ എത്തുന്നത്. കോണ്‍ഫെഡറേഷന്‍സ് കപ്പ്, ഒളിമ്പിക് സ്വര്‍ണം എന്നിവ നേടിയ നെയ്മറാണ് ടീമിന്റെ കുന്തമുറ. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ കായികക്ഷമത വീണ്ടെടുത്തത് ബ്രസീലിന് ഏറെ ആത്മവിശ്വാസം നല്കുന്നു. കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ പകരക്കാരനായി ഇറങ്ങി ഗോളടിക്കുകയും ചെയ്തു പിഎസ്ജിയുടെ ഈ സൂപ്പര്‍താരം. 84 കളികളില്‍ നിന്ന് 54 ഗോളുകളാണ് നെയ്മര്‍ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയില്‍ നേടിയിട്ടുള്ളത്. നെയ്മറിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫിര്‍മിനോ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ എന്നിവരാണ് ടീമിലെ മറ്റ് സ്ട്രൈക്കര്‍മാര്‍. ബാഴ്സയുടെ ഫിലിപ്പെ കുടീനോ, പൗളീഞ്ഞോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോ, റയലിന്റെ കാസെമിറോ, ചെല്‍സിയുടെ വില്യന് തുടങ്ങിയവരില്‍ മധ്യനിര സുരക്ഷിതം. റയലിന്റെ മാഴ്സലോ, അത്ലറ്റികോയുടെ ഫിലിപ്പെ ലൂയിസ്, പിഎസ്ജിയുടെ തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, സിറ്റിയുടെ ഡാനിലോ എന്നിവരാണ് പ്രതിരോധത്തിലെ ശക്തര്‍. ഗോള്‍വലക്ക് മുന്നില്‍ റോമയുടെ അലിസണായിരിക്കും ഇറങ്ങുക.
കോസ്റ്ററിക്ക
ഫിഫ റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തുള്ള കോസ്റ്ററിക്ക അഞ്ചാം ലോകകപ്പിനാണ് എത്തുന്നത്. 2015 മുതല്‍ പരിശീലകനായ ഓസ്കര് റാമിറെസിന്റെ കീഴിലാണ് കോസ്റ്ററിക്ക റഷ്യയിലെത്തുന്നത്. 2014 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാണ് അവര്‍ ലോകത്തെ അമ്പരപ്പിച്ചത്. മൂന്ന് ലോകചാമ്പ്യന്മാരടങ്ങിയ ഗ്രൂപ്പ് ഡിയില്‍ കോസ്റ്ററിക്ക ജേതാക്കളായി. കോസ്റ്ററിക്കയുടെ കുതിപ്പില്‍ ഇറ്റലിയും ഇംഗ്ലണ്ടും ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. ഉറുഗ്വെയെയും ഇറ്റലിയെയും തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചു.
കോണ്‍കകാഫ് യോഗ്യതാ റൗണ്ടില്‍ മെക്സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കോസ്റ്ററിക്കയുടെ മുന്നേറ്റം. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 കളികളില്‍ നാല് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റ് നേടി.
പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്നതാണ് ലോകകപ്പിനുള്ള കോസ്റ്ററിക്കന്‍ ടീം. 109 മത്സരങ്ങളില്‍ ദേശീയ ജേഴ്സിയണിഞ്ഞ സ്പോര്‍ട്ടിങ് ലിസ്ബണ്‍ താരം ബ്രയാന്‍ റൂയിസ് ആണ് മുന്നേറ്റത്തിലെ കുന്തമുന. ജോയല്‍ കാംപെല്‍, മാര്‍ക്കോ ഉറീനി, ജോഹാന്‍ വെനിഗസ് എന്നിവരാണ് ടീമിലെ മറ്റ് സ്ട്രൈക്കര്‍മാര്‍. 110 മത്സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള സെല്‍സോ ബോര്‍ജസാണ് മധ്യനിരയിലെ ശക്തിദുര്‍ഗം. ക്രിസ്റ്റിയന്‍ ബൊലാനസ്, റോഡ്നി വാലസ്, രണ്ഡാല് അസോഫിഫ, ഡേവിഡ് ഗുസ്മാന്, യെല്റ്റ്സിന് തെജേഡ എന്നിവരാണ് മധ്യനിരയിലെ മറ്റു പ്രമുഖര്‍. ജോണി അകോസ്റ്റ, ജിയാന്‍കാര്‍ലോ ഗൊണ്‍സാലസ്, ക്രിസ്റ്റ്യന്‍ ഗാംബോവ, റൊണാള്‍ഡ് മെറ്റാറിറ്റ, ഫ്രാന്‍സിസ്കോ കാല്വോ, ഓസ്കര് ഡുറാറ്റെ തുടങ്ങിയവര്‍ പ്രതിരോധത്തിലെ പ്രമുഖര്‍. എന്നാല്‍ കോസ്റ്ററിക്കയുടെ സൂപ്പര്‍താരം. റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കുന്ന കെയ്ലര് നവാസാണ് . കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് നവാസ് നടത്തിയത്. അട്ടിമറി വീരന്മാരാണ് കോസ്റ്ററിക്ക എന്നതിനാല്‍ ബ്രസീലുള്‍പ്പെടെയുള്ള ടീമുകള്‍ അവരെ സൂക്ഷിച്ചേ മതിയാവൂ. എന്നാല്‍ സമീപകാലത്ത് അവരുടെ പ്രകടനം മികച്ചതല്ല. ഈ വര്‍ഷം കളിച്ച നാലില്‍ മൂന്നെണ്ണത്തിലും തോറ്റു. സ്കോട്ട്ലന്‍ഡിനെതിരെ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.
സ്വിറ്റ്സര്‍ലന്‍ഡ്
ലോക റാങ്കിങ്ങില്‍ ആറാമതുള്ള സ്വിറ്റ്സര്‍ലന്‍ഡിന് ഇത് 11-ാം ലോകകപ്പ്. 2006 മുതല്‍ എല്ലാ ടൂര്‍ണമെന്റിലും കളിച്ചു. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ കൡച്ച അവരുടെ ഏറ്റവും മികച്ച പ്രകടനം 1934, 38, 54 ലോകകപ്പുകൡലെ ക്വാര്‍ട്ടര്‍ പ്രവേശനം.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സര്‍ലന്‍ഡ് പ്ലേ ഓഫിലൂടെയാണ് റഷ്യന്‍ ടിക്കറ്റ് നേടിയത്. പ്ലേ ഓഫില്‍ വടക്കന്‍ അയര്‍ലന്‍ഡിനെതിരെ വിവാദ പെനാല്‍റ്റിയിലൂടെയായിരുന്നു അവരുടെ ജയം. ബോസ്നിയക്കാരന് വ്ളാഡിമിര്‍ പെറ്റ്കോവിച്ചാണ് മൂന്നുവര്‍ഷമായി അവരെ പരിശീലിപ്പിക്കുന്നത്. കറുത്ത കുതിരകളാകാന്‍ ശക്തിയുള്ളവരാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഹാരിസ് സെഫെറോവിക് ആണ് മുന്നേറ്റ നിരയിലെ പ്രധാനി. ബ്രീല്‍ എംബോലോ, യോസിപ് ഡ്രമിക് എന്നിവരാണ് മുന്നേറ്റത്തില്‍ സെഫെറോവികിന്റെ കൂട്ടാളികള്‍. മധ്യനിരയില്‍ സാക്ക, ഷാക്കിരി, ഡെസ്മാലി, ബെഹ്റാമി തുടങ്ങിയവര്‍ അണിനിരക്കുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഷെര്ദാന് ഷാക്കിരിലോകകപ്പില് അപൂര്‍വ്വമായൊരു ഹാട്രിക്കിന് ഉടമയാണ്. ലോകകപ്പില്‍ ഇടംകാലു കൊണ്ടുമാത്രം ഹാട്രിക്ക് നേടിയ ആദ്യ താരമാണ് ഷാക്കിരി. ദേശീയ ടീമിനായി 100 മത്സരങ്ങളില്‍ കളിച്ച ആഴ്സണലിന്റെ പ്രതിരോധനിര താരം സ്റ്റീഫന്‍ ലിച്ച്സ്റ്റെയ്നറാണ് ടീം നായകന്. എസി മിലാന്റെ പ്രതിരോധനിരതാരം റിക്കാര്‍ഡോ റോഡ്രിഗസ്, ബൊറൂസിയയുടെ മാനുവല്‍ അകന്‍ജി, മൈക്കല്‍ ലാങ്, ഫാബിയന്‍ ഷാര് തുടങ്ങിയവരാണ് പ്രതിരോധത്തിലെ മറ്റു കരുത്തര്‍.
സെര്‍ബിയ
റാങ്കിങ്ങില്‍ 34-ാമതുള്ള സെര്‍ബിയ 12-ാം തവണയാണ് ലോകകപ്പിനെത്തുന്നത്. മുന്‍പ് യൂഗോസ്ലാവിയയാണ് ലോകകപ്പില്‍ പങ്കെടുത്തിരുന്നത്. പിന്നീട് 2006 ല്‍ സെര്‍ബിയ ആന്‍ഡ് മോണ്ടനഗ്രോ എന്ന പേരിലും. 2010ലാണ് സെര്‍ബിയ എന്ന പേരില്‍ ലോകകപ്പില്‍ ആദ്യം മത്സരിച്ചത്. കഴിഞ്ഞ തവണ യോഗ്യത നേടിയില്ല.യുഗോസ്ലാവിയ ആയിരുന്ന കാലത്ത് രണ്ടു ലോകകപ്പുകളില്‍ നാലാം സ്ഥാനത്തെത്തിയ റെക്കോഡുണ്ട് ടീമിന്. 1930ലും 1962ലും.
യോഗ്യതാ റൗണ്ടില്‍ വെയ്ല്‍സിനെയും അയര്‍ലന്‍ഡിനെയും പിന്തള്ളിയാണ് സെര്‍ബിയ ലോകകപ്പ് യോഗ്യത നേടിയത്. പത്ത് കളികളില്‍ ആറില്‍ ജയിച്ചപ്പോള്‍ മൂന്നില്‍ സമനിലയും ഒരു തോല്‍വിയും.
എഎസ് റോമ താരം അലക്സാണ്ടര്‍ കോളറോവാണ് ടീം നായകനും പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നതും. മുന്‍ ചെല്‍സി ഡിഫന്‍ഡര്‍ ബ്രാനിസ്ലാവ് ഇവാനോവിച്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ നെമാഞ്ച മാറ്റിച്ചുമാണ് ടീമിലെ പ്രധാനികള്‍. ന്യൂകാസിലിന്റെ അലക്സാണ്ടര്‍ മിട്രോവിക്കാണ് പ്രധാന സ്ട്രൈക്കര്‍. ലൂക്കാ ജോവിക്ക്, അലക്സാണ്ടര്‍ പ്രിജോവിക്ക് എന്നിവരാണ് ടീമിലെ മറ്റ് സ്ട്രൈക്കര്‍മാര്‍.
ക്രിസ്റ്റല്‍ പാലസിന്റെ ലൂക്ക മിലിവോജെവിക്, ലാസിയോയുടെ സാവിക്, ലിവര്‍പൂളിന്റെ മാര്‍കോ ഗ്രുചിക്, സതാംപ്ടന്റെ ഡുസാന്‍ ടാഡിക്, ടോറിനോയുടെ ആഡം ലാജിക് എന്നിവര്‍ മധ്യനിരയിലെ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: