തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്ന് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചത്. കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വിവിധ സംഭവങ്ങളില്‍ നാല് വയസുകാരി ഉള്‍പ്പെടെ 10 പേര് മരിച്ചു. പരക്കെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് ശ്രീദീപത്തില്‍ ദീപ (45), കോഴിക്കോട് ചാലിയം കപ്പലങ്ങാടി ഖദീജക്കുട്ടി (60), കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ഫാത്തിമ വില്ലയില്‍ മുഹമ്മദ് അന്‍സിഫ – മുംതാസ് ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് സൈനബ (4), പന്ന്യന്നൂര്‍ അഭിനന്ദില്‍ എന്‍.എം. രവീന്ദ്രന്, ആലപ്പുഴ തലവടി ആനപ്രമ്ബാല്‍ വിജയകുമാര്‍ ( 54 ) എന്നിവരാണ് മരിച്ചത്. ദീപയും ഖദീജക്കുട്ടിയും തെങ്ങ് വീണാണ് മരിച്ചത്. കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ശാസ്തവട്ടം സ്വദേശി ശശിധരന് (75) മരിച്ചു.
മുറിയനാവി പി.പി.ടി എല്‍.പി സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് സൈനബ ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. രവീന്ദ്രന് ശനിയാഴ്ച രാത്രി വീടിനടുത്ത് കടപുഴകി വീണ തെങ്ങു മുറിച്ചുമാറ്റുന്നതിനിടെ തെന്നി തോട്ടില്‍ വീണാണ് മരിച്ചത്. കനത്ത മഴയില്‍ പയസ്വിനി പുഴയില്‍ കാണാതായ അഡൂര്‍ ചെര്ളക്കയിലെ ചെനിയ നായകിന്റെ (65) ജഡം ഇന്നലെ കണ്ടെത്തി. വിജയകുമാര്‍ കുട്ടനാട്ടില്‍ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു.
അതേ സമയം പതിമൂന്ന് വരെ കേരള – ലക്ഷദ്വീപ് തീരത്ത് 60കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്കി. ഇന്നും നാളെയുമായി ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ മഴ സംസ്ഥാനത്തിന്റെ പല ഭാഗത്തും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: