കോണ്‍ഗ്രസ് എന്നും അങ്ങനെയായിരുന്നു.വികൃത വാസനകൊണ്ട് ര്ട്രീയത്തില് ചെളിയിറക്കുകയും അത് തട്ടിത്തെറിപ്പിച്ച് ശരീരം മുഴുവന്‍ അതില്‍ കുളിക്കുകയും ചെയ്യുന്ന വല്ലാത്തൊരു മനോനിലയുള്ളവരുടെ കൂടാരം.ഈ കൂടാരവാസികള്‍ ഏറേയും നേതാക്കളായിരുന്നു.അതിനു പുറത്ത് കീ ജെയ് വിളിച്ച് കാവല്‍ നില്ക്കുന്ന അനുയായി വൃന്ദവും പാര്‍ട്ടി പ്രവര്‍ത്തകരും..നേതാക്കള്‍ എന്നും സ്വന്തം ഇഷ്ടങ്ങള്‍കൊണ്ട് ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി മാത്രമായി ഒതുക്കിക്കൊണ്ടു വരികയായിരുന്നു.
എന്തും ചെയ്തു കൂടെ നില്‍ക്കുന്നവര്‍ക്ക് എല്ലില്‍ കഷ്ണം എറിഞ്ഞുകൊടുത്തു തൃപ്തിപ്പെടുത്താന്‍ അവര്‍ മറന്നില്ല. നിരവധി ഗ്രൂപ്പുണ്ടാക്കിയും നേരത്തോടു നേരം വരുമ്പോള്‍ എല്ലാം മറന്ന് നേതാക്കള്‍ ഒരുമിച്ചിരുന്ന് അവരവര്‍ക്കുള്ള നേട്ടങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആയിരുന്നെങ്കില്‍ നേരത്തെ അത് വിവിധ പേരുകളില്‍ അറിഞ്ഞിരുന്നവരാണെന്നു മാത്രം.എന്നിട്ടും കോണ്‍ഗ്രസ് നന്നാവുമെന്നു വിശ്വസിക്കുന്നവരേയും ആ പാര്‍ട്ടിയില്‍ കാണും എന്നതാണ് വലിയ തമാശ.
കീരിയും പാമ്പുമായിരുന്ന ചെന്നിത്തലയും ചാണ്ടിയും പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും ചതിക്കുന്നതില്‍ സഹകരിച്ച് ഒന്നായി.രണ്ടു വര്‍ഷം പരമ ശത്രുവായി പുറത്തു നിന്നിരുന്ന മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മാണിയുടെ മകന് ദാനം ചെയ്ത്. ഇതിനു കാര്‍മികത്വം നടത്തിയത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയും. ആരോടും ആലോചിക്കാതെ നാലഞ്ചു നേതാക്കന്മാര്‍കൂടി ചെയ്ത പാതകമാണിത്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ഇവരാകുമ്പോള്‍ എന്തിന് ആരോട് ചോദിക്കണം.അതിന് ഇവര്‍ നിരത്തുന്ന യുക്തികളും പലതാണ്. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തുമെന്ന്.ഇത്രയും സ്നേഹം ഉണ്ടെന്നറിഞ്ഞില്ലെന്നു മാണി. മാണിയുടെ മകന് രാജ്യസഭാ സീറ്റു കൊടുത്താല്‍ തീരുന്ന പ്രശ്നമായിരുന്നോ മാണിയും യുഡിഎഫും തമ്മിലുണ്ടായിരുന്നത്.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ കലാപമാണത്രേ. ഇനി ഒരു കലാപത്തിലൂടെയാകട്ടെ ജനം മറന്നിരുന്നവരെ അറിയാനും കൂടുതലറിയാനും എന്നു വിചാരിച്ചാണോ കരി ഓയില്‍ പ്രയോഗവും ശവപ്പെട്ടി നിര്‍മാണവും റീത്തുവെക്കലുമൊക്കെ അരങ്ങറിയത്. എത്രനാള്‍ ഈ കലാപം. ചാനലിലും പത്രങ്ങളിലും പടവും വാര്‍ത്തയും വന്നാല്‍ തീരുന്നതേയുള്ളോ ഈ കലാപം. ആര്‍ക്കെതിരെയാണോ കലാപം നടത്തുന്നത് അവര്‍ തന്നെ സ്പോണ്സര് ചെയ്തതാണ് കലാപം എന്നുവരുമോ. കോണ്‍ഗ്രസിലാകുമ്പോള്‍ അങ്ങനേയും വിചാരിക്കാം.
ഇനിയിപ്പോള്‍ കെപിസിസി പ്രസിഡന്റു സ്ഥാനം കോണ്‍ഗ്രസിനു കിട്ടുമോയെന്നു ചോദിക്കുന്നവരുമുണ്ട്. ശിഖണ്ഡിപ്പണി ചെയുന്ന നേതാക്കളെ എങ്ങനെ വിശ്വസിക്കുമെന്നാണ് പ്രവര്‍ത്തകരുടെ തന്നെ ചോദ്യം. പിന്നേയും ഒരു തമാശച്ചോദ്യവും ഉയരുന്നുണ്ട്,ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: