കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. നേരത്തേ 18 കേസുകള്‍ പോസിറ്റീവായതില്‍ 16 പേര് മരിച്ചു. ഇതുവരെ 317 കേസ് നെഗറ്റീവ് റിപ്പോര്‍ട്ട് വന്നു. ബാക്കിയുള്ള പരിശോധന ഫലങ്ങളിലും നെഗറ്റീവ് റിപ്പോര്‍ട്ട് വരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അവസാനം രോഗം വന്നിരിക്കുന്ന ആളില്‍ നിന്നും വൈറസ് പകര്‍ന്നിട്ടുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള ഇന്‍ക്യുബേഷന്‍ പിരീഡ് 21 എന്നത് 42 ദിവസത്തേക്ക് നീട്ടി. 2649 പേരാണ് നേരത്തേ നീരിക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയായത്. ഇത് പിന്നീട് 890 ആയി. 42 ദിവസം വരെ ഇവര്‍ നിരീക്ഷണത്തിലാകും.
സര്‍ക്കാര്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ അയവ് വരുത്തുന്നതാണ്. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ പ്രവര്‍ത്തിക്കും. നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഒാര്‍മിപ്പിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകണം.
നിപ്പയെ നേരിടുന്നതിനായി രൂപീകരിച്ച നിപ്പ സെല്‍ ഒാഫീസ് 15ാം തീയതിക്ക് ശേഷം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. 42 ദിവസം പൂര്‍ത്തിയാകുന്നത് വരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി പറഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: