ഇടുക്കി: സംസ്ഥാനത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനുള്ള നീക്കം തുടങ്ങി. പോലീസ് സ്റ്റേഷന്റെ ഭരണം ഇന്‍സ്പെക്ടര്‍ (സിഐ)മാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് സേനയിലെ ഒത്തൊരുമ നഷ്ടപ്പെടുകയും പോലീസിനെ ഒന്നാകെ നാണം കെടുത്തി വീഴ്ചകള്‍ കൂടിയതുമാണ് ഇത്തരമൊരു നടപടിക്ക് കാരണം.
കഴിഞ്ഞദിവസം ഇത് സംബന്ധിച്ച ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി വേഗത്തിലായത്. സംസ്ഥാനത്ത് നിലവില്‍ വിവിധ സബ്ഡിവിഷനുകളിലായി 59 ലോക്കല്‍ ഡിവൈഎസ്പിമാരാണ് ഉള്ളത്. ഇതിന്റെ എണ്ണം ഇരട്ടിയിലും അധികമാക്കാനാണ് ശ്രമം.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവയും ഇവയുടെ എല്ലാ റൂറലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിങ്ങനെ 19 പോലീസ് ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്. സിറ്റികളില്‍ കമ്മീഷണര്‍മാരും മറ്റ് ജില്ലകളില്‍ ജില്ലാ പോലീസ് മേധാവികളുമാണ് ഉള്ളത്. ഇവര്‍ക്ക് താഴെ ജില്ലയെ ഡിവിഷനുകളാക്കി തിരിച്ച് ഡിവൈഎസ്പിമാരും അതിന് കീഴെ രണ്ടോ അതിലധികമോ സ്റ്റേഷനുകളെ ഒന്നാക്കി ഇന്‍സ്പെക്ടര്‍മാരും ആണ് മുമ്പ് ഉണ്ടായിരുന്നത്.
ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനുകളിലേക്ക് ഒതുങ്ങിയതോടെ എസ്ഐമാര്‍ എസ്എച്ച്ഒമാരായുള്ള സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റി. പുതിയതായി ചാര്‍ജ് എടുക്കുന്നതും ജനങ്ങളുമായി ബന്ധപ്പെട്ട് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്തതുമായ എസ്ഐമാരാണ് കുഴപ്പത്തിലായത്. പെട്ടെന്ന് ഒരാവശ്യത്തിന് വിളിക്കാന്‍ സാധിച്ചിരുന്ന സിഐ ഇല്ലാതായാതോടെ പോലീസിന്റെ ഒത്തൊരുമയും ഉദ്യോഗസ്ഥ ബഹുമാനവും നഷ്ടമായി. ഇത് വീണ്ടെടുക്കാനാണ് ഡിവൈഎസ്പിമാരുടെ എണ്ണം കൂട്ടുന്നത്. ഉദാഹരണമായി മുമ്പ് മൂന്ന് പോലീസ് സബ് ഡിവിഷനുകള്‍ ഉണ്ടായിരുന്ന ഇടുക്കിയില്‍ ഇത് ഏഴാക്കിയാണ് ഉയര്‍ത്തുന്നത്. ഒരു ഡിവൈഎസ്പിയുടെ കീഴില്‍ നാല് സ്റ്റേഷന് വീതം.
ഇവിടങ്ങളിലെല്ലാം പഴയ സിഐയുടെ ഓഫീസ് തന്നെയായിരിക്കും ഡിവൈഎസ്പിമാര്‍ക്ക് നല്‍കുക. നിലവില്‍ സര്‍വീസിലുള്ള സീനിയര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്കി പുതിയ സബ് ഡിവിഷനുകളില്‍ ഡിവൈഎസ്പിമാരാക്കുന്നതിനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാമെന്നും കണക്ക് കൂട്ടുന്നു. എസിപിമാരുടെ കീഴിലുള്ള സ്റ്റേഷനുകള്‍ തിരിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: