ആലപ്പുഴ: കോണ്‍ഗ്രസിലെ പെട്ടിതൂക്കികളുടെ ആധിപത്യത്തില്‍ മനംനൊന്ത് ഇടതുസഹയാത്രികനായി മാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പിന്റെ കോണ്‍ഗ്രസിലെ അധികാര കുത്തകയ്ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് യഥാര്‍ത്ഥത്തില്‍ ചെന്നു തറയ്ക്കുന്നത് സിപിഎമ്മിന്.
അധികാര കുത്തകയ്ക്കെതിരെ 1987ല്‍ കോണ്‍ഗ്രസില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ് പറയുന്നു. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യപ്രശ്നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്.
എല്ലാ പാര്‍ട്ടികളിലും അധികാര കുത്തകയുണ്ടെന്ന ചെറിയാന്റെ പരാമര്‍ശം സിപിഎം നേതൃത്വത്തെ ലക്ഷ്യമാക്കിയാണ്. സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിലൊന്നായിരുന്നു ചെറിയാന് ഫിലിപ്പിന്റേത്. എന്നാല്‍ മുസ്ലിം സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എളമരം കരീമിന് സീറ്റ് നല്കാന് തീരുമാനിക്കുകയായിരുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം തുടങ്ങി പാര്‍ട്ടിയില്‍ വിവിധ ചുമതലകള്‍ വഹിക്കുമ്പോഴാണ് എളമരത്തെ പാര്‍ലമെന്ററി സ്ഥാനവും തേടിയെത്തുന്നത്.
കോണ്‍ഗ്രസിലെ അതേ അവസ്ഥ തന്നെയാണ് ഇടതുപക്ഷത്തും, പ്രത്യേകിച്ച് സിപിഎമ്മിലും എന്ന് ചെറിയാന് പറയാതെ പറഞ്ഞു. ഏ.കെ. ആന്റണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ചെറിയാന് ഫിലിപ്പ് 1987ലാണ് കോണ്‍ഗ്രസില്‍ അധികാര കുത്തകയ്ക്കെതിരെ പോരാട്ടം ആരംഭിച്ചത്. സിപിഎമ്മിനെ പോലെ, രണ്ടു തവണ പൂര്‍ത്തിയാക്കിയ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്നായിരുന്നു ചെറിയാന്റെ ആവശ്യം. എന്നാല്‍ ഇന്ന് സിപിഎമ്മില്‍ തുടര്‍ച്ചയായി മൂന്നും നാലും തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന നേതാക്കളാണുള്ളത്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയ ചെറിയാന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചാവേറാകാനാണ് സിപിഎം അവസരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: