കോതമംഗലം: കേരളത്തിലെ ഡിവൈഎഫ്ഐയ്ക്ക് കമ്യൂണിസ്റ്റ് നേതാക്കളേക്കാള്‍ ആരാധന ലോക ഫുട്ബോള്‍ താരങ്ങളോട്. ഫുട്ബോള്‍ താരങ്ങളായ നെയ്മറിന്റെയും മെസ്സിയുടെയും ചിത്രങ്ങള്‍ വെച്ചാണ് ഡിവൈഎഫ്ഐ സമ്മേളന ഫ്ളക്സ് അടിച്ചത്. ലോക കപ്പ് ഫുട്ബോള്‍ ആവേശത്തില്‍ പങ്കുചേര്‍ന്നാണ് യുവനേതാക്കളുടെ നടപടിയെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അത്ര രസിച്ചിട്ടില്ല.
ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലം നഗരത്തിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് വിവാദമായത്. മുന്‍ കാലങ്ങളില്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്, ചെഗുവേര എന്നിവരുടെയും സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെയും ചിത്രങ്ങളാണ് വച്ചിരുന്നത്. ഇപ്പോള്‍ നേതാക്കളുടെ ചിത്രങ്ങളെല്ലാം മാറ്റിയാണ് ഡിവൈഎഫ്ഐ സമ്മേളന ഫ്ളക്സ് അച്ചടിച്ചത്.
ലോകകപ്പ് വന്നതോടെ ഫ്ളെക്സിലെ കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സംഘടന ബോര്‍ഡുകളില്‍നിന്നും ഇടംകാല്‍കൊണ്ട് തൊഴിച്ച് ഇറക്കിവിട്ടതായാണ് ആക്ഷേപമുയരുന്നത്. ആദര്‍ശങ്ങള്‍ മാറ്റി, മുദ്രാവാക്യങ്ങള്‍ മാറ്റി, നേതാക്കളെ മറന്ന ഡിവൈഎഫ്ഐ അണികളെ പിടിച്ചു നിര്‍ത്താന്‍ നടത്തുന്ന അവസാനത്തെ ശ്രമമാണിതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: