കൊല്ലം: കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളെ തകര്‍ക്കാന്‍ നീക്കം. സ്വകാര്യ മരുന്നുലോബികളും ഒരുവിഭാഗം ഡോക്ടര്‍മാരും കൈകോര്‍ത്തുള്ള നീക്കങ്ങള്‍ ശക്തമാണ്. ജനറിക്ക് മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് ജനങ്ങള്ക്കെത്തിക്കാനായ പദ്ധതിക്കു ലഭിക്കുന്ന ജനപ്രീതി കുത്തക മരുന്നുകമ്പനികള്‍ക്കു ഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലാണിത്.
ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ പല ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ജന്‍ഔഷധിയില്‍ വില്‍ക്കുന്ന മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് ഭൂരിഭാഗം ഡോക്ടര്‍മാരും കിണഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ അത് മുഖവിലയ്ക്കെടുക്കുന്നില്ല. കുറിപ്പടിയില്‍ ജനറിക് പേരില്‍ മരുന്ന് കുറിക്കണമെന്ന നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നുമില്ല.
ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ അനാവശ്യ പരിശോധനകള്‍ നടത്തി ജന്‍ഔഷധി സ്റ്റോറുകളെ ബുദ്ധിമുട്ടിക്കുകയാണ്. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജന്‍ഔഷധി സ്റ്റോറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന രീതിയിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കുത്തക മരുന്നുകമ്പനികളുടെ പണം വാങ്ങിയാണ് ഇത്തരത്തില്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ ചെയ്യുന്നതെന്ന ആരോപണമുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കുന്ന മരുന്നുകളൊന്നും പരിശോധിക്കാതെ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളെ മാത്രം തേടിപ്പിടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ് ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്.
ഡയബറ്റിസ്, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍വിലയാണ് പൊതുവിപണിയിലുള്ളത്. ആയിരം രൂപയ്ക്ക് വാങ്ങുന്ന മരുന്നുകള്‍ക്ക് ജന്‍ഔഷധിയില്‍ നൂറ് രൂപയില്‍ താഴെയാണ് വില. കൊളസ്ട്രോളിനുള്ള അറ്റോര്വഡാറ്റിന് 40 എംജി ഗുളിക 10 എണ്ണത്തിന് പൊതുവിപണിയിലെ വില 80 രൂപയാണ്. ജന്‍ഔഷധിയില്‍ ഇതിന്റെ വില 18.50 രൂപ. ഇതായിരുന്നു മരുന്നു ലോബികളുടെയും ഡോക്ടര്‍മാരുടെയും അജണ്ടകള്‍ക്ക് തടസ്സം.
സംസ്ഥാനത്ത് ഇപ്പോള്‍ 400 ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുണ്ട്. രാജ്യത്താകെ 4000 ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് കോടിയിലധികം ജനങ്ങള്‍ പ്രതിമാസം ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതായാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: