ദേശീയതലത്തില്‍ ബാധകമല്ലാത്തതും സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായതുമായ ഒരു കീഴ്വഴക്കം കോണ്‍ഗ്രസിലുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റാല്‍, ചുമതലയില്‍ ഇരിക്കുന്നവരുടെ രാജി ആവശ്യപ്പെടും. പിന്നെ അഴിച്ചുപണിയും ഏച്ചുകെട്ടലും. ചെങ്ങന്നൂരങ്കം കഴിഞ്ഞപ്പോഴും ഇതൊക്കെ നടന്നു. ഒരു കൊല്ലം മുമ്പ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കപ്പെട്ട വി.എം. സുധീരന് പറഞ്ഞു സംഘടനാ പരമായ ദൗര്‍ബല്യങ്ങളാണ് ഈ കനത്ത പരാജയത്തിന് കാരണമെന്ന്. കിട്ടിയതാപ്പില് എതിരാളികളെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി. മൈക്കും ചാനലുകാരെയും കണ്ടപ്പോള്‍ മറ്റു നേതാക്കളുടെയും കണ്ട്രോള് വിട്ടു. താനാണ് ഉത്തരവാദിയെങ്കില്‍ രാജിവക്കാമെന്ന് കെപിസിസി പ്രസിഡന്റ.് തന്റെ കുഴപ്പം കൊണ്ടാണെങ്കില്‍ എന്നെ ക്രൂശിച്ചോളൂ എന്ന് മുന്മുഖ്യന് ഉമ്മന്‍. എല്ലാവര്ക്കും കുറ്റങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആദര്‍ശ ധീരനും ഗാന്ധിയനെന്നു മേനി നടിക്കുന്ന വി.എം.സുധീരന്, വോട്ടിന് വേണ്ടി മുട്ടിന്മേല് നില്ക്കുന്ന വോട്ട് ബാങ്ക് മതേതര സങ്കല്പ്പക്കാരനാണ്. ടിയാനോട് ആരോ ചോദിക്കുന്നത് കേട്ടു താങ്കള്‍ കെ.പി.സി.സി.പ്രസിഡന്റ് ആയിരുന്നപ്പോഴും ഇങ്ങനെയൊക്കെ ആയിരുന്നില്ലേയെന്ന്. അന്നത്തെ എല്ലാ കെപിസിസി ഭാരവാഹികളും ഡിസിസി ഭാരവാഹികളും അതേ രൂപത്തിലും ഭാവത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും ഇപ്പോഴുമുണ്ട്. കെപിസിസി ഭാരവാഹികളുടെ യോഗം വിളിക്കണമെങ്കില്‍ അന്നും കണ്വെന്ഷന് സെന്റര്‍ ബുക്ക് ചെയ്യണം.
കോണ്‍ഗ്രസ് നേതാക്കള്‍, വോട്ടുചോര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പറയുന്നില്ല. തങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും കിട്ടുമെന്നുറപ്പാക്കി ടിക് ചെയ്യുകയും ചെയ്ത കോണ്‍ഗ്രസുകാരൊക്കെ രാവിലത്തെ കുര്‍ബ്ബാന കഴിഞ്ഞ് കുടുംബസമേതം വോട്ട് ചെയ്തിട്ടുണ്ട്. കണക്കനുസരിച്ച് പത്തെണ്ണായിരം വോട്ടിന് ജയിക്കേണ്ടതാണ്. പക്ഷെ വോട്ട് കാണാനില്ല. ബിജെപി. മൂന്നാം സ്ഥാനത്തായതുകൊണ്ട് വോട്ടിംഗ് മെഷീനെയും കുറ്റം പറയാന്‍ പറ്റില്ല.
സത്യം 10-ാംമാസത്തില്‍ പുറത്ത് വരുമെന്ന് പറയുന്ന പോലെ അന്ന് വൈകുന്നേരം സത്യം സത്യമായി പുറത്ത് വന്നു. പൊട്ട് തൊട്ട നായര്‍ക്ക് മാമ്മോദീസ മുങ്ങിയ ക്രിസ്ത്യാനികള്‍ വോട്ട് ചെയ്തില്ലത്രെ. പൊട്ട് തൊടുന്നവരൊക്കെ ഹിന്ദു വര്‍ഗീയവാദികളും ആര്‍എസ്എസ് മാമന്മാരുമാണെന്ന് കൊടിയേരി ബാലന് പറഞ്ഞത് മലങ്കരസഭാമക്കള്‍ തൊണ്ട തൊടാതെ വിഴുങ്ങി.
പരശുരാമന് കേരളം ഉണ്ടാക്കിയ അന്ന് മുതല്‍ കോണ്‍ഗ്രസ് ചിഹ്നം അന്വേഷിച്ചുപിടിച്ച് വോട്ട് ചെയ്തു പോന്ന മദ്ധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വിശ്വാസികളാണ് ഒരേ സമയം കോണ്‍ഗ്രസിന്റെയും കേരളാകോണ്‍ഗ്രസിന്റെയും സ്ഥിരം വോട്ടര്‍മാര്‍. ഈ വോട്ട് ബാങ്കാണ് ഒരു ഹിന്ദുവിന്റെ നെറ്റിയിലെ പൊട്ട് കണ്ട് പേടിച്ച് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലേക്ക് ഒലിച്ചിറങ്ങിയത്. ഈ യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് എങ്ങനെ പറയും? പറഞ്ഞാല്‍ പിന്നെ പാര്‍ട്ടിയുണ്ടോ? മതേതരത്വത്തിന്റെ അവസ്ഥയെന്ത്?
പക്ഷെ പൊട്ടിന്റെ പേരില്‍ മുന്‍പു കുത്ത് കിട്ടിയിട്ടുള്ള രാജ് മോഹന്‍ ഉണ്ണിത്താന് ചാനലില്‍ ഇരുന്ന് വിളിച്ച് പറഞ്ഞു, താന്‍ കുണ്ടറയില്‍ മല്‍സരിച്ചപ്പോള്‍ പൊട്ടു തൊട്ടതിന്റെ പേരില്‍ മുസ്ലീം വോട്ട് കിട്ടിയില്ലെന്ന്. അമ്പലത്തില്‍ പോകാന്‍ പോലും കോണ്‍ഗ്രസിലെ ഹിന്ദുക്കള്‍ക്ക് കഴിയുന്നില്ലത്രെ. ഇത് തന്നെയല്ലേ ചെങ്ങന്നൂരില്‍ ഡി.വിജയകുമാറിനും പറയാനുണ്ടാകുക? വിജയകുമാറിന്റെ പോരായ്മകളായി സംഘടിത ന്യൂനപക്ഷ തീവ്രവാദികള്‍ കണ്ടത് ഇതൊക്കെയാണ്: പൊട്ടുതൊടും, അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യ ചുമതലയുണ്ട്, സമുദായ പ്രവര്‍ത്തകനാണ്.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന് പിള്ളക്കു കിട്ടിയ ഹിന്ദുത്വ വോട്ടുകളില്‍ വിള്ളല്‍ വീഴുകയും പാരമ്പര്യ കുരിശു മലകള്‍ അതുപോലെ നില്‍ക്കുകയും ചെയ്യുമ്പോള്‍ അയ്യപ്പസ്വാമിയുടെ ഭക്തനായ വിജയകുമാരന്‍ നായര്‍ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന അയ്യപ്പഭക്തന്മാരുടെ വോട്ടുകൊണ്ട് പുഷ്പം പോലെ ജയിക്കും എന്നായിരുന്നു കോണ്‍ഗ്രസ് ചാണക്യന്മാരുടെ കണ്ടെത്തല്‍. യഥാര്‍ഥ മതേതരചിന്തകള്‍ തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സിലെ ഗവേഷകന്മാര്ക്ക് കഴിഞ്ഞില്ല. അന്യന്റെ ആരാധാനാലയങ്ങള്‍ പിടിച്ചെടുക്കാനും ബോംബുവെക്കാനും പോകുന്നവനൊക്കെയാണ് വിജയകുമാറിനെ വര്‍ഗ്ഗീയ തിലകമണിയിച്ചത്.
ഈ രാജ്യത്തിന്റെ സംസ്കാരത്തെയും ദേശീയതയെയും സംരക്ഷിക്കാന്‍ നടക്കുന്നവരെ ആരാണോ വെട്ടിയും കുത്തിയും കൊല്ലുന്നത് അവരാണ് ന്യൂനപക്ഷ സംരക്ഷകരെന്ന്, ആഗോള മതതീവ്രവാദികളെ പോലെ ഇന്ത്യയിലെ സഭാനേതൃത്വങ്ങളും കരുതുന്ന ഇന്നത്തെ ഇന്ത്യയില്‍, ഞങ്ങള്‍ക്ക് ഒരു പൊട്ട് തൊട്ട് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് നിലവിളിക്കുന്ന മതേതര രാഷ്ട്രീയക്കാരോട് ഒന്നേ പറയാനുള്ളു. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: