റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫിനെ വ്യത്യസ്തമാക്കുന്നത് ഒരു ടീമിന്റെ സാന്നിധ്യമാണ്. ജര്‍മനിയാണ് ആ ടീം. അതിന് ചില കാരണങ്ങളുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമാണ് ജര്‍മ്മന്‍ പട. കൂടാതെ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നും. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജര്‍മ്മനി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ മെക്സിക്കോ, സ്വീഡന്, ദക്ഷിണ കൊറിയ എന്നിവയാണ് . ജര്‍മ്മനിക്കൊപ്പം സ്വീഡനോ മെക്സിക്കോയോ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ 2010-ല്‍ ഇറ്റലിക്കും കഴിഞ്ഞ തവണ സ്പെയിനിനും സംഭവിച്ചത് ജര്‍മനിക്കും സംഭവിക്കുമോ എന്ന് ആരാധകര്‍ ഭയക്കുന്നു. 2006ലെ ലോക ചാമ്പന്മാരായ ഇറ്റലി അതിനുശേഷം നടന്ന രണ്ട് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിലും 2010ലെ ചാമ്പ്യന്മാരായ സ്പെയിന് കഴിഞ്ഞ തവണ ആദ്യ റൗണ്ടിലും പുറത്തായി.
ജര്‍മനി
ജര്‍മനിയുടെ 19-ാം ലോകകപ്പാണിത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ജര്‍മനിയില്ലാതെ ലോകകപ്പ് നടന്നിട്ടുള്ളത്. 1950-ല്‍. അതിനുശേഷം എല്ലാ ടൂര്‍ണമെന്റുകളിലും പങ്കെടുത്ത ജര്‍മന്‍പട നാല് തവണ ചാമ്പ്യന്മാരുമായി. 1954, 1974, 1990, 2014 ടൂര്‍ണമെന്റുകളിലായിരുന്നു അവര്‍ കപ്പുയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കളിച്ച ടീമെന്ന റെക്കോഡും ജര്‍മനിക്ക് സ്വന്തം. എട്ട് തവണ. 2017ലെ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടവും ജര്‍മനിക്കായിരുന്നു.
യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് സിയില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് ജര്‍മനി റഷ്യന്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പത്ത് കളികളില്‍ 43 ഗോളുകള്‍ നേടിയ അവര്‍ വഴങ്ങിയത് നാലെണ്ണം മാത്രം. എന്നാല്‍ അതിനുശേഷം ജര്‍മനിയുടെ പ്രകടനം അത്ര മെച്ചമല്ല. യോഗ്യത നേടിയശേഷം കളിച്ച ആറ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന് എന്നീ ടീമുകളോട് സമനില വഴങ്ങിയപ്പോള്‍ ബ്രസീലിനോടും താരതമ്യേന ദുര്‍ബലരായ ആസ്ട്രിയയോടും തോറ്റു. കഴിഞ്ഞ ദിവസം സൗദി അറേബ്യയെ 2-1ന് തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് അവര്‍ക്ക് ആശ്വാസമായത്. എഫ് ഗ്രൂപ്പിലെ മറ്റ് മൂന്നു ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഈ മത്സരഫലങ്ങള്‍ എന്നതും യാഥാര്‍ഥ്യമാണ്.
എങ്കിലും 2006 മുതല്‍ പരിശീലകന്റെ ചുമതല വഹിക്കുന്ന ജോക്വിം ലോയുടെ കീഴില്‍ മികച്ച പ്രകടനമാണ് ജര്‍മനി നടത്തുന്നത്. ഒരു ലോകകപ്പും കോണ്‍ഫെഡറേഷന്‍ കപ്പും നേടിയതിനു പുറമെ 2008ലെ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പാവുകയും ചെയ്തു. 2010ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനവും 2012, 16 യൂറോ ചാമ്പ്യന്‍ഷിപ്പുകളുടെ സെമിയില്‍ എത്തുകയും ചെയ്തു . മികച്ച താരനിരയുമായാണ് ജോക്വിം റഷ്യയിലെത്തുന്നത്. ബുണ്ടസ് ലീഗിനു പുറത്ത് കളിക്കുന്ന എട്ട് കളിക്കാര്‍ മാത്രമാണ് ജര്‍മനിയുടെ 23 അംഗ സംഘത്തിലുള്ളത്.
റയല്‍ മാഡ്രിഡ് താരമായ ടോണി ക്രൂസും ആഴ്സണലിന്റെ മെസ്യൂട്ട് ഓസിലും യുവന്റസിന്റെ സമി ഖദീരെയും പിഎസ്ജിയുടെ ജൂലിയന്‍ ഡ്രാക്സലറും അടങ്ങുന്ന സൂപ്പര്‍ മധ്യനിരയാണ് ജര്‍മ്മനിയുടെ കരുത്ത്. മരിയോ ഗോമസ്, ടിമോ വെര്‍ണര്‍, തോമസ് മുള്ളര്‍, മാര്‍ക്കോ റൂയിസ് എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. മാറ്റ് ഹമ്മല്‍സ്, ജോനസ് ഹെക്ടര്‍, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെങ്, അന്റോണിയോ റുഡിഗര്‍, തുടങ്ങിയവരാണ് പ്രതിരോധ നിരയിലുള്ളത്. പരിക്കില്‍നിന്ന് മോചിതനായ മാനുവല്‍ ന്യുയര്‍ ഗോള്‍വല കാക്കാനെത്തുന്നതും ജര്‍മനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നായക പദവിയും ന്യുയറിനു തന്നെ. അതേസമയം കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിക്ക് കിരീടം നേടിക്കൊടുത്ത വിജയഗോള്‍ നേടിയ മരിയോ ഗോട്സെയും ലിറോയ് സാനെയും ജര്‍മന്‍ ടീമിലില്ല. ഗോട്സെ ഏറെക്കാലമായി ഫോമിലല്ലായിരുന്നെങ്കില് ലിറോയ് സാനെയെ ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
സ്വീഡന്
2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് സ്വീഡന് യോഗ്യത നേടിയത്. 12-ാം ലോകകപ്പിനിറങ്ങുന്ന സ്വീഡന്റെ മികച്ച നേട്ടം 1958ലെ രണ്ടാം സ്ഥാനമാണ്. അന്ന് ഫൈനലില്‍ ബ്രസീലിനോട് 5-2ന് തോറ്റു. അതിനുശേഷം 1994-ല്‍ മൂന്നാം സ്ഥാനക്കാരുമായി.
ഇത്തവണ യോഗ്യതാ റൗണ്ടില്‍ ്രഫാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ സ്വീഡന് പ്ലേ ഒാഫില്‍ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് യോഗ്യത സ്വന്തമാക്കിയത്. സ്വീഡന്റെ മുന്നേറ്റത്തില്‍ നെതര്‍ലന്‍ഡ്സും ബള്‍ഗേറിയയും പുറത്താവുകയും ചെയ്തു. യോഗ്യതാ റൗണ്ടിലെ 10 കളികൡ 6 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് സ്വീഡന് നേടിയത്. യോഗ്യതാ റൗണ്ടില്‍ എട്ട് ഗോളുകള്‍ നേടിയ മാര്‍ക്കസ് ബര്‍ഗാണ് സ്വീഡന്റെ ടോപ്സ്കോറര്‍.
സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് കളിക്കളത്തില്‍ നിന്ന് വിരമിച്ചതോടെയാണ് മാര്‍ക്കസ് ബര്‍ഗ് എന്ന 31കാരന് ടീമിന്റെ നെടുംതൂണായത്. ജോണ്‍ ഗുഡിറ്റി, ഇസാക് തെലിന്‍, ഒല ടോയ്വോനെന്‍ എന്നിവരാണ് ടീമിലെ മറ്റ് സ്ട്രൈക്കര്‍മാര്‍.ജര്‍മന്‍ ക്ലബ് ലൈപ്സിഷിന്റെ താരമായ എമില്‍ ഫോസ്ബര്‍ഗാണ് മധ്യനിരയിലെ കളി മെനയുന്നതില്‍ മിടുക്കന്. വൈസ് ക്യാപ്റ്റനും ഹള്‍ സിറ്റി താരവുമായ സെബാസ്റ്റിയന് ലാര്സണ്, ജിമ്മി ഡുര്ണമാസ്, വിക്ടര്‍ ക്ലാസ്സണ്‍, അല്ബിന് എക്ഡായ് തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റ് പ്രമുഖര്‍.
പ്രതിരോധത്തിലെ കരുത്തന് ക്യാപ്റ്റന്‍ ആന്ദ്രെ ഗ്രാന്ഖ്വിസ്റ്റ് തന്നെ. ഒപ്പം മിഖായേല്‍ ലസ്റ്റിഖ്, വിക്ടര്‍ ലിന്‍ഡെലോഫ്, മാര്ട്ടിന് ഒല്സ്സണ്, എമില്‍ ക്രാഫ്റ്റ്, ഫിലിപ് ഹെലാന്‍ഡര്‍ എന്നിവരും. റോബിന് ഒല്സെനായിരിക്കും ഗോള്‍വലക്ക് മുന്നില്‍ ഇറങ്ങുക.
സൂപ്പര്താരങ്ങളൊന്നുമില്ലെങ്കിലും അദ്ധ്വാനിച്ചു കളിക്കുന്നവരുടെ ഒരു കൂട്ടവുമായാണ് കോച്ച് ജാനെ ആന്ഡേഴ്സണ് റഷ്യയിലെത്തുന്നത്. എന്നാല്‍ യോഗ്യത നേടിയ ശേഷം കളിച്ച ആറ് പരിശീലന മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണം സമനിയില്‍ പിരിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റു.
മെക്സിക്കോ
കോണ്‍കകാഫ് മേഖലയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് മെക്സിക്കോ റഷ്യയിലെത്തുന്നത്. ഫിഫ റാങ്കിങ്ങില്‍ 15-ാം സ്ഥാനക്കാരായ മെക്സിക്കോയുടെ 16-ാം ലോകകപ്പാണിത്. 1990 മുതലുള്ള എല്ലാ ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. 1970, 86 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതാണ് മികച്ച പ്രകടനം. കഴിഞ്ഞ ആറ് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടറും കളിച്ചു. ലോക ജേതാക്കളാവാതെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച ടീമെന്ന ബഹുമതിയും മെക്സിക്കോയാണ്.
യോഗ്യതാ റൗണ്ടിലെ 10 കളികളില്‍ ആറ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് മെക്സിക്കോ നേടിയത്. ഇത്തവണ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് പരിശീലകന് യുവാന്‍ കാര്‍ലോസ് ഒസാരിയോ ലക്ഷ്യമിടുന്നത്.
കറുത്ത കുതിരകളാകാനുള്ള കരുത്തുണ്ട് മെക്സിക്കോയുടെ കുഞ്ഞന്‍ സംഘത്തിന്. ഉയരക്കുറവിനെ കളിമികവുകൊണ്ട് മറികടക്കുന്നതാണ് മെക്സിക്കോയുടെ പാരമ്പര്യം. വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഹാവിയര്‍ ഹെര്‍ണാണ്ടസ് നയിക്കുന്ന മുന്നേറ്റ നിരയാണ് കരുത്ത്. റൗള്‍ ജിമിനെസ്, കാര്‍ലോസ് വെല, ഹാവിയര്‍ അക്വീനോ, ജീസസ് കൊറോണ, ഹിര്‍വിങ് ലെസാനോ, ഒറിബെ പെരാള്‍ട്ട തുടങ്ങിയവരും മുന്നേറ്റ നിരയിലുണ്ട്. ക്യാപ്റ്റന്‍ ആന്ദ്രേ ഗ്വര്‍ഡാഡോയാണ് മധ്യനിരയുടെ ചുക്കാന്‍ പിടിക്കുന്നത്. ജിയോവാനി സാന്‍ഡോസ്, ഹെക്ടര്‍ ഹെരേര, ജോനാഥന് സാന്‍ഡോസ്, ജാവിയര്‍ അക്വിനോ, മാര്‍കോ ഫാബിയാന്‍ എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. പ്രതിരോധത്തിലെ സൂപ്പര്‍താരം ആറാം ലോകകപ്പിനെത്തുന്ന റാഫേല്‍ മാര്‍ക്കേസ് തന്നെ. കഴിഞ്ഞ അഞ്ച് ലോകകപ്പിലും അംഗമായിരുന്ന മാര്‍ക്കേസ് നാലിലും കളിക്കാനിറങ്ങി. ടീമിലെ കാരണവരും 39 കാരനായ മാര്‍ക്കേസ് തന്നെ. ഹെക്ടര്‍ മൊറേനോ, ജീസസ് ഗല്ലാര്‍ഡോ, ഡീഗോ റെയ്സ്, ഹ്യൂഗോ അയാള, കാര്‍ലോസ് സാല്‍സെഡോ എഡ്സണ് അല്‍വാരസ് തുടങ്ങിയവരാണ് പ്രതിരോധത്തിലെ മറ്റ് കരുത്തര്‍. കഴിഞ്ഞ ലോകകപ്പില്‍ ഗോള്‍വലക്ക് മുന്നില്‍ മികച്ച പ്രകടനം നടത്തിയ ഗ്വില്ലെര്‍മോ ഒച്ചാവ ഇക്കുറിയും ടീമിലുണ്ടെങ്കിലും ഒന്നാം നമ്പര്‍ ഗോളി ജോസ് ഡി ജീസസ് കൊറോണയാണ്.
ദക്ഷിണ കൊറിയ
ഏഷ്യന്‍ പ്രതീക്ഷകള്‍ സജീവമാക്കാനാണ് ദക്ഷിണ കൊറിയയുടെ വരവ്. 2002-ല്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ച് ചരിത്രം തിരുത്താന്‍ കഴിഞ്ഞിരുന്നു. 1986 മുതല്ക്കുള്ള എല്ലാ ടൂര്‍ണമെന്റിലും പങ്കെടുക്കുന്ന ദക്ഷിണ കൊറിയയുടെ 10-ാം ലോകകപ്പാണ് ഇത്തവണത്തേത്.
ഫിഫ റാങ്കിങ്ങില്‍ 57-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് വരുന്നത്. 2017 ജൂലൈ മുതല്‍ കോച്ചായി ചുമതലയേറ്റ ഷിന് ടീ യംഗിന്റെ ശിക്ഷണത്തിലാണ് റഷ്യയിലെത്തുന്നത്.
ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ദക്ഷിണ കൊറിയ ഇത്തവണ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തില്‍ കളിച്ച 10 കളികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എയില്‍ നിന്ന് ഇറാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഭാഗ്യത്തിന്റെ അകമ്പടിയോടെ യോഗ്യത നേടി. യോഗ്യതാ മത്സരങ്ങളുടെ അവസാന ദിനം ഉസ്ബെക്കിസ്ഥാനെ ഗോളില്ലാ സമനിലയില്‍ പിടിച്ചതും സിറിയ ഇറാനെതിരെ ജയിക്കാതെ പോയതും കൊറിയയ്ക്കു തുണയാവുകയായിരുന്നു.
ടോട്ടനം സ്ട്രൈക്കര്‍ സണ്‍ ഹ്യുങ് മിനാണ് മുന്നേറ്റത്തിലെ കുന്തമുന. കിം ഷിന് വുകും ഹ്വാങ് ഹീ ചാനും മറ്റ് സ്ട്രൈക്കര്‍മാര്‍.
ക്യാപ്റ്റന്‍ കി സംഗ് യ്യുങ് ആണ് മധ്യനിരയില്‍ കളിമെനയുന്നതിന് ചുക്കാന്‍ പിടിക്കുക. കു ജാ ച്യോയ്, ലീ ജെ സങ്, ജങ് വൂ യങ് തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റ് പ്രമുഖര്‍.കിം യംഗ് ഗൗന്‍, ജാങ് ഹ്യുന്‍സൂ, പാര്‍ക്ക് ജൂ ഹൊ, ലീ യങ്, കിം മിന് വൂ തുടങ്ങിയവര്‍ പ്രതിരോധത്തിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: