ക്വാലാലമ്പൂര്‍: തുടര്‍ച്ചയായ ആറു തവണ ചാമ്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ് വനിതകള്‍ ഏഷ്യാ കപ്പ് ട്വന്റി 20 കിരീടം ചൂടി. അവസാന പന്തുവരെ നീണ്ട കലാശപ്പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.
ഇതാദ്യമായാണ് ബംഗ്ലാദേശ് ഈ കിരീടം നേടുന്നത്.
113 റണ്‍സിന്റെ വിജയ ലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ബംഗ്ലാദേശിന് ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്നു. നാലാമത്തെയും അഞ്ചാമത്തെയും പന്തില്‍ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. എട്ടാം നമ്പറായി ഇറങ്ങിയ ജഹനാറാ അലം രണ്ട് റണ്‍സ് ഓടിയെടുത്ത് ടീമിന് വിജയം സമ്മാനിച്ചു. നിഗര്‍ സുല്‍ത്താന 27 റണ്‍സും റുമണ അഹമ്മദ് 23 റണ്‍സും നേടി.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 112 റണ്‍സ് എടുത്തത്ത്. ഹര്‍മന്‍പ്രീത് കൗര്‍ 42 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ മിതാലി രാജ് പതിനൊന്ന് റണ്‍സിനും സ്മൃതി മന്ദാന ഏഴു റണ്‍സിനും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: