വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടിക്ക് മുമ്പ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് സിംഗപ്പൂരില്‍ വച്ച് പ്രതിനിധികള്‍ ചര്‍ച്ച നടത്തുക. ചൊവ്വാഴ്ചയാണ് ലോകം ഉറ്റുനോക്കുന്ന ട്രംപ്-കിം ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ നേതാവ് അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് ഉച്ചകോടി. നേരത്തെ, നിശ്ചയിച്ച കൂടിക്കാഴ്ച സംബന്ധിച്ച് ട്രംപ് സ്വീകരിച്ച വ്യത്യസ്ത നിലപാപാടുകള്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
ആദ്യം ഉച്ചകോടി നടക്കുമെന്ന് പറഞ്ഞ ട്രംപ് പിന്നീട് ഇത് നടക്കില്ലെന്ന് പറഞ്ഞു, അതിനുശേഷം ഉച്ചകോടി നടക്കാന്‍ സാധ്യതകള്‍ ബാക്കിയാണെന്ന് വ്യക്തമാക്കി. ഒടുവില്‍ ഉച്ചകോടി നടക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: